ടിക്കറ്റിലെ 5 തിരുത്തി 8 ആക്കി;പത്തനംതിട്ടയില്‍ ലോട്ടറി വ്യാപാരിയെ കബളിപ്പിച്ച് 5000 രൂപ തട്ടിയെടുത്തതായി പരാതി
കൈയിലില്ലായിരുന്നിട്ടും കടം വാങ്ങിയാണ് രാധാകൃഷ്ണൻ യുവാവിന് പണം നല്‍കിയത്
പത്തനംതിട്ട: അഴൂരിൽ ലോട്ടറി ടിക്കറ്റിലെ നമ്പർ മാറ്റി 5000 രൂപ തട്ടിയെടുത്തതായി പരാതി.ശാരീരിക അവശതകൾ ഉള്ള രാധാകൃഷ്ണനെന്ന ലോട്ടറി വ്യാപാരിയാണ് കബളിപ്പിക്കപ്പെട്ടത്.
പക്ഷാഘാതത്തെ തുടർന്ന് കാലുകളുടെ ചലനശേഷി കുറഞ്ഞ രാധാകൃഷ്ണന്‍റെ ഏക വരുമാന മാർഗമാണ് ലോട്ടറി വിൽപ്പന. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു തട്ടിപ്പ് നടന്നത്. 5000 രൂപയുടെ സമ്മാനം ലഭിച്ചുവെന്ന് അവകാശപ്പെട്ട് ഒരു യുവാവ് രാധാകൃഷ്ണനെ സമീപിച്ചു. BL 338764 എന്ന നമ്പറായിരുന്നു ഭാഗ്യകുറിയിൽ രേഖപ്പെടുത്തിയിരുന്നത്. ഫലവുമായി ഒത്തു നോക്കിയപ്പോൾ 5000 രൂപ സമ്മാനം ഉള്ളതായി ബോധ്യപ്പെട്ടു. തുടർന്ന് പണം കടം വാങ്ങി യുവാവിന് സമ്മാന തുക നൽകി. പിന്നീട് ലോട്ടറിയുമായി ഏജൻസിയിൽ എത്തിയപ്പോഴാണ് നമ്പർ തിരുത്തി തന്നെ കബളിപ്പിച്ച വിവരം രാധാകൃഷ്ണൻ മനസ്സിലാക്കിയത്.
ഭാഗ്യക്കുറിയിൽ രേഖപ്പെടുത്തിയിരുന്നതിൽ 5 എന്ന അക്കം പെൻസിൽ കൊണ്ട് 8 എന്ന് മാറ്റിയെഴുതിയായിരുന്നു തട്ടിപ്പ്. പത്തനംതിട്ട പൊലീസിൽ രാധാകൃഷ്ണന്‍ പരാതി നല്‍കി. സമീപത്തെ കെട്ടിടത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇവ അന്വേഷണത്തിന് സഹായകമായില്ല. കയ്യിൽ ഇല്ലാതിരുന്ന പണം കടം വാങ്ങി നൽകി കബളിപ്പിക്കപ്പെട്ടതിന്റെ ദുഃഖത്തിലാണ് രാധാകൃഷ്ണൻ. പ്രതിയെ എത്രയും വേഗം പിടികൂടണം എന്നാണ് രാധാകൃഷ്ണന്റെ ആവശ്യം.