'കന്നുകാലികളെ കയറ്റിയ ലോറി നിർത്താതെ പോയി'; കർണാടകയിൽ മലയാളി ഡ്രൈവറെ വെടിവെച്ച് പൊലീസ്
കർണാടക സംപ്യ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഈശ്വരമംഗലം, ബെള്ളച്ചേരിയിലാണ് സംഭവം
കാസർകോട്: കാസർകോട് സ്വദേശിക്ക് കർണാടകയിലെ ഈശ്വരമംഗലത്ത് പൊലീസിന്റെ വെടിയേറ്റു. കാസർകോട് ദേലമ്പാടിയിലെ അബ്ദുല്ല ക്കാണ് വെടിയേറ്റത്. ഇയാളെ മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്നുകാലികളെ കയറ്റിയ ലോറി നിർത്താതെ പോയതിനെ തുടർന്നാണ് വെടിയുതിർത്തതെന്ന് പൊലീസ് അവകാശപ്പെടുന്നു.
ഇന്ന് രാവിലെ കർണാടക സംപ്യ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഈശ്വരമംഗലം, ബെള്ളച്ചേരിയിലാണ് സംഭവം. സംപ്യ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കന്നുകാലികളെ കയറ്റിയ ലോറി എത്തിയത്. പൊലീസ് കൈകാണിച്ചുവെങ്കിലും നിർത്തിയില്ലെന്ന് പറയുന്നു.പൊലീസ് പിന്തുടർന്നുവെങ്കിലും നിർത്താൻ കൂട്ടാക്കാത്തതിനെത്തുടർന്നാണ് വെടി ഉതിർത്തതെന്നാണ് പൊലീസ് പറയുന്നത്.
ആദ്യത്തെ വെടി വാഹനത്തിനും രണ്ടാമത്തെ വെടി അബ്ദുല്ലയുടെ കാലിനുമാണ് ഏറ്റത്.നേരത്തെയും അബ്ദുല്ലക്കെതിരെ കാലിക്കടത്തിനെതിരെ കേസുണ്ടെന്നാണ് പൊലീസ് പറയുന്നത്.പത്ത് കന്നുകാലികളുമായാണ് അബ്ദുല്ല കേരളത്തിലേക്ക് ലോറിയില്‍ വന്നത്.ഇതിനിടയിലാണ് പൊലീസ് വാഹനം കൈകാണിച്ചത്. കൈകാണിച്ച സമയത്ത് വാഹനം നിര്‍ത്താതെ പത്ത് കിലോമീറ്ററോളം മുന്നോട്ട് പോയി. രക്ഷപ്പെടുന്നതിനായി അബ്ദുല്ല ലോറി പൊലീസ് വാഹനത്തില്‍ ഇടിച്ചെന്നുമാണ് പൊലീസ് പറയുന്നത്. ഇതിന് പിന്നാലെയാണ് വെടിവെച്ചതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പരിക്കേറ്റ അബ്ദുല്ലയെ പൊലീസ് തന്നെയാണ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.