ഭാര്യ കറുപ്പ്, വെള്ളത്തിൽ തള്ളിയിട്ട് കൊന്നു; 8 വർഷത്തിനിപ്പുറം ഭർത്താവ് അറസ്റ്റിൽ

സ്ത്രീധനം കിട്ടിയ കാർ വെള്ളയും ഭാര്യ കറുപ്പും എന്ന് ഷിഹാബ് ഷജീറയെ പരിഹസിച്ചിരുന്നു...

Update: 2023-08-09 13:50 GMT
Advertising

കൊല്ലം: എട്ട് വർഷം മുമ്പ് ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ. തേവലക്കര സ്വദേശി അബ്ദുൽ ഷിഹാബ് (41) ആണ് അറസ്റ്റിലായത്. ഭാര്യ ഷജീറയെ ഷിഹാബ് മീൻ വാങ്ങാനെന്ന വ്യാജേന കടവിലെത്തിച്ച് വെള്ളത്തിൽ തള്ളിയിട്ട് കൊല്ലുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തിൽ.

2015 ജൂൺ മാസം വൈകിട്ട് 7.30യോടെയാണ് ഷജീറയെ കല്ലട കല്ലുമൂട്ടിൽ കടവിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. ഷിഹാബും ഷജീറയും മീൻ വാങ്ങാനായി കടവിലെത്തിയിരുന്നു. എന്നാൽ അൽപസമയം കഴിഞ്ഞ് വെള്ളത്തിലെന്തോ വീഴുന്ന ശബ്ദം കേട്ട് നാട്ടുകാരോടി എത്തിയപ്പോഴേക്കും ഭാര്യ വീണു എന്ന് ഷിഹാബ് അറിയിച്ചു. തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ഷജീറയെ രക്ഷപെടുത്തി. ആശുപത്രിയിൽ ചികിത്സയിലിരിക്കവേ മൂന്ന് ദിവസത്തിന് ശേഷം ഷജീറ മരിച്ചു.

രക്ഷാപ്രവർത്തനം നടത്തുന്ന സമയമത്രയും ഷിഹാബ് ഫോണിലായിരുന്നതും മൊഴികളിലെ വൈരുദ്ധ്യവുമൊക്കെ ബന്ധുക്കളിൽ സംശയം ജനിപ്പിച്ചിരുന്നു. തുടർന്ന് മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി കുടുംബം ലോക്കൽ പൊലീസിലും പിന്നീട് ക്രൈംബ്രാഞ്ചിലും പരാതി നൽകി. സാക്ഷിവിസ്താരത്തിനും ഫോറൻസിക് പരിശോധനക്കും ശേഷമാണിപ്പോൾ എട്ട് വർഷം കഴിഞ്ഞ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Full View

കേസിനെ കുറിച്ച് ക്രൈംബ്രാഞ്ച് പറയുന്നതിങ്ങനെ;

ഷജീറയുമായി പ്രതി ഷിഹാബിന്റെ രണ്ടാം വിവാഹമായിരുന്നു. വെള്ളക്കാറും അമ്പത് പവനും സ്ത്രീധനമായി നൽകിയാണ് ഷജീറയെ ഷിഹാബിന് വിവാഹം കഴിച്ചു നൽകിയത്. എന്നാൽ നിറം കുറവായതിന്റെ പേരിൽ ഷജീറയെ ഷിഹാബ് പരിഹസിക്കുക പതിവായിരുന്നു. കിട്ടിയത് വെള്ളക്കാറും ഭാര്യ കറുപ്പും എന്നടക്കം ഷിഹാബ് പരിഹസിച്ചിരുന്നുവെന്നാണ് വിവരം. ഭാര്യ കറുപ്പായത് കുറവായി കണ്ടിരുന്ന ഷിഹാബ് മറ്റൊരു ഡിവോഴ്‌സ് കൂടി നേടിയാൽ സമൂഹത്തിൽ അപമാനിതനാവുമെന്ന് കണ്ടാണ് കൊലപാതകത്തിന് മുതിരുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News