മംഗളൂരു വിദ്വേഷക്കൊല: അന്വേഷണത്തിന് എസ്ഐടിയെ നിയോഗിക്കണം, എ.കെ.എം അഷ്റഫ് എംഎൽഎ കർണാടക മുഖ്യമന്ത്രിക്ക് നിവേദനം നൽകി
മംഗളൂരു പൊലീസിന്റെ അന്വേഷണത്തിൽ കൊല്ലപ്പെട്ട അഷ്‌റഫിന്റെ ബന്ധുക്കൾ തൃപ്തരല്ലെന്ന് എംഎൽഎ, മുഖ്യമന്ത്രി സിദ്ധരാമയ്യയെ അറിയിച്ചു
മംഗളൂരു: കുഡുപ്പുവിൽ വിദ്വേഷ ആക്രമണത്തില്‍ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അഷ്‌റഫ് കൊല്ലപ്പെട്ട കേസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ച് കൈമാറണമെന്നാവശ്യം.
ഇക്കാര്യം ആവശ്യപ്പെട്ട് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നല്‍കി. ചൊവ്വാഴ്ച ബെംഗളൂരുവിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെ നിവേദക സംഘം സന്ദര്‍ശിച്ചത്.
അഷ്റഫിന്റെ കുടുംബത്തിന് കർണാടക സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അഭ്യർഥിച്ചു. മംഗളൂരു പൊലീസിന്റെ അന്വേഷണത്തിൽ അഷ്റഫിന്റെ ബന്ധുക്കൾ തൃപ്തരല്ലെന്ന് എംഎൽഎ മുഖ്യമന്ത്രിയെ അറിയിച്ചു. എസ്ഐടി നിയമനവും നഷ്ടപരിഹാരവും അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി എകെഎം അഷ്റഫ് പറഞ്ഞു.
അഷ്റഫിന്റെ മാതാപിതാക്കൾ, വേങ്ങര ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ, മംഗളൂരു ആക്ഷൻ കമ്മിറ്റി ചെയർമാൻ മുൻ മേയർ കെ.അഷ്റഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ മാസം 27നാണ് അഷ്‌റഫ് സംഘ്പരിവാര്‍ വിദ്വേഷക്കൊലയ്ക്കിരയാകുന്നത്.