എം.ജി സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവം: ഉദ്യോഗസ്ഥ തല അന്വേഷണം ഇന്ന്

രണ്ട് സെക്ഷൻ ഓഫീസർമാരെ സസ്പെൻഡ് ചെയ്തത് യഥാർത്ഥ കുറ്റവാളികൾക്ക് രക്ഷപ്പെടുവാനുള്ള അവസരം ഒരുക്കാനെന്ന് പ്രതിപക്ഷ സംഘടന

Update: 2023-06-22 01:08 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി:  മഹാത്മാ ഗാന്ധി സർവകലാശാലയിൽ പി.ജി  സർട്ടിഫിക്കറ്റുകൾ നഷ്ടമായ സംഭവത്തിൽ ജോയിൻ്റ് രജിസ്ട്രാർ പദവിയിലുള്ള ഉദ്യോഗസ്ഥ തല അന്വേഷണം ഇന്ന് നടക്കും. പരീക്ഷാ വിഭാഗത്തിലെ സർട്ടിഫിക്കറ്റ് സെക്ഷനിലെ ജീവനക്കാരിൽ നിന്ന് നേരിട്ട് വിവരം ശേഖരിക്കും. വേഗത്തിൽ അന്വേഷണം നടത്തി വിസിക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം. സർട്ടിഫിക്കറ്റ് കണ്ടെത്താത്ത പശ്ചാത്തലത്തിൽ സർവകലാശാല ഇന്ന് പൊലീസ് അന്വേഷണവും തേടും.

സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടതിൽ രണ്ട് സെക്ഷൻ ഓഫീസർമാരെ സസ്പെൻഡ് ചെയ്തത് യഥാർത്ഥ കുറ്റവാളികൾക്ക് രക്ഷപ്പെടുവാനുള്ള അവസരം ഒരുക്കിയെന്ന ആക്ഷേപവുമായി പ്രതിപക്ഷ സംഘടനയായ മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയീസ് യൂണിയൻ രംഗത്ത് വന്നു. ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായിട്ടുണ്ടന്ന വിവരം റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥനെ സസ്പെൻഡ്‌ ചെയ്തത് വിചിത്രമാണ്. പുറത്തുനിന്ന് ഏജൻസികളെ കൊണ്ട് അന്വേഷിപ്പിച്ച് സത്യം പുറത്തു കൊണ്ടുവരണം. ഇല്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകുമെന്നും എംപ്ലോയിസ് യൂണിയൻ അറിയിച്ചു.   

എം ജി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത 154 സർട്ടിഫിക്കറ്റുകളാണ് കാണാതായത്. ബാർകോഡും ഹോളോഗ്രാമും വൈസ് ചാൻസിലറുടെ ഒപ്പും പതിച്ച സർട്ടിഫിക്കറ്റുകളാണ് പരീക്ഷ ഭവനിൽ നിന്ന് കാണാതായത്. കാണാതായ സർട്ടിഫിക്കറ്റിൽ വിദ്യാർഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒറിജിനൽ സർട്ടിഫിക്കറ്റ് ആകും.

100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പിജി സർട്ടിഫിക്കറ്റുകളുമാണ് കാണാതായത്. പരീക്ഷ ഭവനിലെ പി ഡി 5 സെക്ഷനിൽ നിന്നാണ് സർട്ടിഫിക്കറ്റുകൾ കാണാതായത്. കാണാതായ സർട്ടിഫിക്കറ്റിൽ വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആകും.

അതീവ സുരക്ഷാ മേഖലയായ പരീക്ഷ ഭവനിൽ നിന്നാണ് 100 ബിരുദ സർട്ടിഫിക്കറ്റുകളും 54 ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളും കാണാതായിരിക്കുന്നത്. പേരെഴുതാത്ത സർട്ടിഫിക്കറ്റുകൾ തന്നെ കാണാതായതിൽ ദുരൂഹതയുണ്ട്. സർട്ടിഫിക്കറ്റുകൾ സർവകലാശാലയ്ക്ക് പുറത്തു പോയതായും സംശയിക്കുന്നുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News