Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: ഇസ്രായേലിന്റെ ആക്രമണത്തിന് പിന്നിൽ മാസങ്ങളുടെ ആസൂത്രണമുണ്ടെന്ന് ഡോ. താജ് ആലുവ. ഇറാനുമായുള്ള ആണവ ചർച്ച അമേരിക്ക തുടങ്ങിയത് ഇറാന്റെ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണോ എന്ന സംശയങ്ങള്‍ പലരും ഉന്നയിക്കുന്നുണ്ടെന്നും താജ് ആലുവ പറഞ്ഞു.
ഇത്തരത്തിലുള്ള സംഘര്‍ഷം ഒരര്‍ത്തത്തില്‍ ഇറാന്‍ പ്രതീക്ഷിച്ചതാണ്. 2023 ഒക്ടോബറിന് ശേഷം രണ്ട് തവണ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അടുത്ത ഒരു ആക്രമണം ഏതുസമയത്തും അവര്‍ പ്രതീക്ഷിച്ചിരിക്കുന്നതുമാണ്. എന്നാല്‍ ഇറാന്റെ പ്രധാനപ്പെട്ട ആളുകള്‍ വധിക്കപ്പെട്ടു എന്നുള്ളത് ഇറാനെ സംബന്ധിച്ചിടത്തോളം ശക്തമായൊരു പ്രഹരം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് 100ലധികം ഡ്രോണുകള്‍ ഉപയോഗിച്ച് അവര്‍ ഇസ്രായോലിനെ ആക്രമിക്കുന്നതെന്ന് താജ് ആലുവ വ്യക്തമാക്കി
പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇസ്രയേലിന് സാധിക്കില്ല. കാരണം അതിന്റെ കോണ്‍ക്രീറ്റ് പോലും വളരെ ശക്തമായി ഉറപ്പിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. പലതും അണ്ടര്‍ഗ്രൗണ്ടിലാണ്. അതുകൊണ്ടുതന്നെ ആണവ കേന്ദ്രങ്ങളെ പൂര്‍ണമായി ഇല്ലാതാക്കുക, ആണവ ശക്തി നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇസ്രായേലിന് സാധ്യമാവുകയില്ല. ഇസ്രായേലിന്റെ ആക്രമണങ്ങളും പല തരത്തലുള്ള ശ്രമങ്ങളും ഇറാന്റെ അകത്ത് വളരെ നേരത്തെ തന്നെ സജീവമാണ്. ഇത്രയും നാള്‍ നടത്തിയ തിരിച്ചടികള്‍ പോലെ ആയിരിക്കില്ല ഇറാന്റെ ഭാഗത്തു നിന്ന് ഇനി ഉണ്ടാവാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കയ്‌പേറിയതും വേദനാജനകവുമായ തിരിച്ചടിക്ക് ഇസ്രായേല്‍ കാത്തിരിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ നേരത്തെ പറഞ്ഞിരുന്നു. ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. നേരത്തെതന്നെ ഇറാനെ ഇസ്രായേൽ ആക്രമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആക്രമണത്തില്‍ സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. തെഹ്റാന് ചുറ്റുമുള്ള പ്രദേശത്തെ സൈനിക കേന്ദ്രങ്ങളും ഇറാന്റെ പ്രധാന ടെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള നതാൻസ്, തബ്രിസ്, ഇസ്ഫഹാൻ, അരാക്, കെർമൻഷാ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും ഇസ്രായേലിന്‍റെ ആക്രമണങ്ങള്‍ നടന്നിട്ടുള്ളത്. കെട്ടിടങ്ങള്‍ക്ക് നേരെ നടക്കുന്ന വ്യോമാക്രമണങ്ങളുടെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇറാൻ തലസ്ഥാനത്തെ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികൾ ഉൾപ്പെടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് യുഎസ് അറിയിച്ചിരുന്നു
'തുടര്‍ന്നും ഇസ്രായേല്‍ ഇറാനെ ആക്രമിക്കാനാണ് പോകുന്നതെങ്കില്‍ ഇറാനെ സംബന്ധിച്ചെടുത്തോളം ഇസ്രായേലിനെതിരെയുള്ള തിരിച്ചടി മാത്രമല്ല. ഇറാനെ സംബന്ധിച്ചിടത്തോളം ഏറ്റവും വേഗത്തില്‍ ബ്ലോക്ക് ചെയ്യാന്‍ പറ്റുന്ന ഒരു സ്ഥലമാണ് ഹോര്‍മൂസ് കടലിടുക്ക്. അതിലുടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുക എന്നുള്ളത് ഇറാനെ സംബന്ധിച്ച് ഏറ്റവും പെട്ടെന്ന് സാധ്യമാകുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ഇസ്രായേല്‍ ഇനിയും ഇറാനെ ആക്രമിച്ചാല്‍ സ്വാഭാവികമായും ഇറാന് അത്തരത്തിലുള്ള സ്ഥലങ്ങളെ ആക്രമിക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാലാണ് ഇത് മേഖലയിലാകെ വ്യാപിക്കുന്ന ഒരു ആക്രമണമായി മാറുന്നത്'-താജ് ആലുവ പറഞ്ഞു.