Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊല്ലം: സൈനികനായിരുന്ന മകന്റെ മരണത്തിന് കാരണം പോലീസിന്റെ ക്രൂര മര്‍ദ്ദനമെന്ന പരാതിയുമായി അമ്മ. കൊല്ലം കുണ്ടറ സ്റ്റേഷനിലെ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് തോംസണ്‍ തങ്കച്ചന്റെ അമ്മയുടെ നിയമപോരാട്ടം.
സ്റ്റേഷനില്‍ എത്തിച്ച 32 കാരനായ മകനെ സിഐയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഷോക്ക് അടിപ്പിച്ചെന്നും, മെഴുകുതിരി ഉരുക്കി ഒഴിച്ചെന്നും മകന്‍ പറഞ്ഞതായി അമ്മ ഡെയ്‌സി മീഡിയ വണ്ണിനോട് പറഞ്ഞു.
നിലവിലെ അന്വേഷണത്തില്‍ നീതി ലഭിച്ചില്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും അമ്മ. പോലീസ് സ്റ്റേഷനിലെയും ജില്ലാ ജയിലിനെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാന്‍ വിവരാവകാശ അപേക്ഷയും നല്‍കി.
'11.20 നാണ് എന്റെ മകനെ പൊലീസ് പിടിച്ചുകൊണ്ടുപോയത്. ഞങ്ങളെ ആരെയും അറിയിച്ചില്ല. കുണ്ടറ താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ എടുക്കാന്‍ കൊണ്ടുപോയി. തലയില്‍ മുറിവ്, കയ്യില്‍ മുറിവ്, മുഖത്ത് ഇടിച്ച പാടും നീരും ഒക്കെ ഉണ്ട്. അവിടെ നിന്ന് വീണ്ടും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് എന്റെ മകനെ ലാത്തി വെച്ച് കൈ മേലോട്ട് കെട്ടിവെച്ച് മര്‍ദിച്ചു. തോക്കിന്റെ തുമ്പ് വെച്ച് കാലിന് കുത്തി.
ഇലക്ട്രിക് വയര്‍ കറണ്ടില്‍ കുത്തി കാലില്‍ കുത്തി പൊള്ളിച്ചു. മെഴുകുതിരി കൊണ്ടും പൊളിച്ചു. വനിത എസ് ഐ യും നാവിക്ക് ചവിട്ടി. ഒരു മകനും അനുഭവിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടുകളാണ് എന്റെ മകന്‍ സഹിച്ചത്. പിന്നീട് 32 വയസുള്ള മകനെ പൊടുകുഞ്ഞിനെ നോക്കുന്ന പോലെ ഞാന്‍ നോക്കേണ്ടി വന്നു', ഡെയ്‌സി പറഞ്ഞു.