അനധികൃത സ്വത്ത് സമ്പാദനക്കേസ്: എം.ആർ അജിത്കുമാറിന്റെ ക്ലീൻചിറ്റ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ; രേഖകൾ മീഡിയവണിന്

ഏപ്രിൽ 16നാണ് വിജിലൻസ് റിപ്പോർട്ട് കൈമാറിയത്

Update: 2025-08-29 06:31 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം:അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ അജിത് കുമാറിന്റെ ക്ലീൻ ചിറ്റ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അംഗീകാരത്തോടെയാണെന്നുള്ള രേഖകള്‍ മീഡിയവണിന്.

വിജിലൻസ് ആഭ്യന്തര വകുപ്പിന് കൈമാറിയ രേഖയാണ് പുറത്തുവന്നത്.തീരുമാനത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരമുണ്ടെന്ന് കത്തിൽപറയുന്നു. മുഖ്യമന്ത്രിയുടെ അംഗീകാരം നൽകിയതിനെ വിജിലൻസ് കോടതി ഉത്തരവിൽ ചോദ്യം ചെയ്തിരുന്നു.ഏപ്രിൽ 16നാണ് വിജിലൻസ് റിപ്പോർട്ട് കൈമാറിയത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ അജിത് കുമാറിനെതിരായ തിരുവനന്തപുരം വിജിലൻസ് കോടതി നടപടികൾ കഴിഞ്ഞദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. അജിത് കുമാറിനെതിരെ വിജിലൻസ് നടത്തിയ അന്വേഷണം പ്രഹസനമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Advertising
Advertising

എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ അന്വേഷണം നടത്തിയത് വിജിലൻസ് ഡിവൈഎസ്പിയാണ് എന്ന് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചിരുന്നു. എഡിജിപിയെ സല്യൂട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥൻ എങ്ങനെ ചോദ്യം ചെയ്യുമെന്ന് കോടതി ചോദിച്ചു. ജൂനിയർ ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നത് സുതാര്യമല്ലല്ലോ എന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.

നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് നിരീക്ഷിച്ചാണ് കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നടപടിക്രമങ്ങളിൽ പ്രഥമ ദൃഷ്ട്യാ വീഴ്ചയുണ്ടെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ ചൂണ്ടിക്കാട്ടി. അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് റദ്ദാക്കിയ കോടതി ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ അനുചിതമെന്നും ഇതിനെതിരെ ഹരജി നൽകുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News