വാക്സിന്‍ ലഭ്യമാക്കാതെ വിമര്‍ശനം: സഹമന്ത്രി സ്വയംപരിഹാസ്യനാകുന്നുവെന്ന് മുല്ലപ്പള്ളി

'ഉയര്‍ന്ന വില നിശ്ചയിക്കാന്‍ മരുന്നു കമ്പനികള്‍ക്ക് അനുമതി നല്‍കിയ പ്രധാനമന്ത്രിയെ തിരുത്താനാണ് ആദ്യം ശ്രമിക്കേണ്ടത്'

Update: 2021-04-27 11:08 GMT
Advertising

വാക്‌സിന്‍ ലഭ്യത കേരളത്തിന് ഉറപ്പാക്കാതെ തുടരെ വിമര്‍ശനങ്ങള്‍ മാത്രം ഉന്നിയിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്വയം പരിഹാസ്യനാവുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിലെ പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ആവശ്യത്തിന് വാക്‌സിന്‍ ഇല്ല. കേരളത്തിന് ആവശ്യമായ വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണം. വാക്‌സിന്‍ നയത്തിലൂടെ ഉയര്‍ന്ന വില നിശ്ചയിക്കാന്‍ മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്ക് അനുമതി നല്‍കിയ പ്രധാനമന്ത്രിയെ തിരുത്താനാണ് കേരളത്തില്‍ നിന്നുള്ള ബിജെപി സഹമന്ത്രി ആദ്യം ശ്രമിക്കേണ്ടതെന്നും വി മുരളീധരനെ വിമര്‍ശിച്ച് മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തിലെ ജനങ്ങളോട് എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്ര സഹായം സംസ്ഥാനത്തിന് നല്‍കാന്‍ നടപടി സ്വീകരിക്കണം. ആ കടമ കൃത്യമായി നിര്‍വഹിച്ച ശേഷം സഹമന്ത്രി വിമര്‍ശനം ഉന്നയിച്ചാല്‍ അന്തസ്സുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഇംഗിതത്തിന് അനുസരിച്ചാണ് കേന്ദ്ര ഭരണകൂടം മുന്നോട്ട് പോകുന്നത്. വാക്‌സിന്‍ കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ അവസരം നല്‍കിയിട്ട് കൈയ്യും കെട്ടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സ് തകര്‍ത്ത ഭരണാധികാരിയാണ് നരേന്ദ്ര മോദി. കോവിഡ് മഹാമാരിയെ നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഐക്യമാണ് വേണ്ടത്. ഒരു യുദ്ധമുഖത്താണ് നാമെല്ലാരും. ജനങ്ങളുടെ ജീവനാണ് പ്രധാന്യം നല്‍കേണ്ടത്. അല്ലാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പരസ്പരം വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ചക്കളത്തി പോരാട്ടം നടത്തുകയല്ല വേണ്ടതെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സിറം ഇന്‍സ്റ്റിറ്യൂട്ട് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലും നല്‍കുമെന്നും, ഭാരത് ബയോടെക് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 1200 രൂപ നിരക്കിലും വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചത്. ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുമ്പോള്‍ നിയമപരമായി കേന്ദ്ര സര്‍ക്കാരിന് മരുന്നു നിര്‍മ്മാണ കമ്പനികളെ നിയന്ത്രിക്കാവുന്നതാണ്. അതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പകരം മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്ക് മുന്നില്‍ നിസ്സഹായരായി ഓച്ഛാനിച്ച് നില്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ചെയ്യാതെ സംസ്ഥാനങ്ങളുടെ മേല്‍ കുതിര കേറുന്ന സഹമന്ത്രിയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാട്ടണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് ആവശ്യമായ ക്രമീകരണം ഉറപ്പാക്കണം. വാക്‌സിന്‍ വിതരണത്തിലെ ആശയക്കുഴപ്പം എത്രയും വേഗം പരിഹരിക്കണം. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ ചെലവും ആര്‍ടിപിസിആര്‍ നിരക്കും അമിതമായി ഇടാക്കില്ലെന്നത് ഉറപ്പാക്കേണ്ടത് കേരള സര്‍ക്കാരിന്റെ കടമയാണെന്നും മുല്ലപ്പള്ളി ഓര്‍മിപ്പിച്ചു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News