Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കണ്ണൂർ: പഴയകാലത്ത് കെ. സുധാകരന്റെ ബാച്ചിൽപ്പെട്ടയാളാണ് കണ്ണൂർ സ്‌ഫോടനത്തിൽ പ്രതിയായ അനൂപ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇപ്പോൾ ആ ബന്ധം തുടരുന്നുണ്ടോ എന്നറിയില്ലെന്നും രാഷ്ട്രീയമായ ഉദ്ദേശം കൊണ്ടാണെന്ന ഫോക്കസ് ഇല്ലാതെ അന്വേഷണം നടത്തണമെന്നും ഗോവിന്ദൻ പറഞ്ഞു. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുകളാണ് പൊട്ടിത്തെറിച്ചത്. ഇതിൽ സമഗ്ര അന്വേഷണം നടക്കണമെന്നും ഗോവിന്ദൻ പറഞ്ഞു. തൊട്ടപ്പുറത്തുള്ള വീട്ടുകാർക്ക് പോലും ഈ വീട്ടിൽ എന്താണ് നടക്കുന്നത് എന്നറിയില്ല. ഇതിന് മുമ്പ് 2016-ൽ ഇയാൾ പൊടിക്കുണ്ടിൽ ഇതേ രൂപത്തിൽ വാടകക്ക് എടുത്ത കെട്ടിടത്തിൽ നടന്ന അപകടം എല്ലാവർക്കും ഓർമയുള്ളതാണ് ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സ്ഫോടനം നടന്ന രണ്ടു വീട്ടിലും വലിയ നാശനഷ്ടമുണ്ടായെന്നും അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു. അനൂപിനെ സംബന്ധിച്ച് അയാൾ ഇതിന് മുമ്പും സ്ഫോടക വസ്തു ശേഖരിക്കുകയും ഉത്പാദിപ്പിക്കുകയും സ്ഫോടനം ചെയ്യുകയും ചെയ്ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അനൂപിന്റെ പേരിൽ കണ്ണൂർ ജില്ലയിൽ ഏഴ് കേസുകളിൽ ആറെണ്ണവും എക്സ്പ്ലോസീവ് ആക്ട് പ്രകാരമാണെന്ന് സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു.