Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: കെറ്റാമെലോൺ കാർട്ടൽ മയക്കുമരുന്ന് ശൃംഖല നിയന്ത്രിച്ചിരുന്ന മുവാറ്റുപുഴ സ്വദേശി എഡിസൺ ഡാർക്ക് നെറ്റിലെ തിമിംഗലമാണെന്ന് എൻസിബി. ഇയാൾ ഒൻപത് സംസ്ഥാനങ്ങളിൽ ശ്യംഖല ഉണ്ടായിരുന്നതായി എൻസിബി അറിയിച്ചു.
ഇന്നലെയാണ് കെറ്റാമെലോൺ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് ശൃംഖലയെ കൊച്ചി എൻസിബി തകർത്തത്. നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലയെ തകർത്തത്.
ബംഗളുരു ആസ്ഥാനമാക്കിയായിരുന്നു എഡിസന്റെ പ്രവർത്തനം. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയായ ഡോക്ടർ സീയൂസ് ഗ്യാങ്ങുമായി എഡിസന് അടുത്ത ബന്ധമുണ്ടെന്നും എൻസിബി കണ്ടെത്തി. ഇയാളുടെ കുട്ടാളിക്കായി തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിൽ സജീവമായി പ്രവർത്തിക്കുന്ന ഡാർക്ക്‌നെറ്റ് ശൃംഖലയാണ് കെറ്റാമെലോൺ എന്ന് എൻസിബി വ്യക്തമാക്കി. എഡിസന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ഏകദേശം 35.12 ലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കൾ എൻസിബി പിടിച്ചെടുത്തിരുന്നു. ഒരെണ്ണത്തിന് 2500 മുതൽ 4500 രൂപ വരെ വിലവരുന്ന എൽഎസ്ഡി സ്റ്റാമ്പുകളടക്കമാണ് പിടിച്ചെടുത്തത്.