നിപ: ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു; പക്ഷി മൃഗാദികളുടെ കടിയേറ്റതും പോറലുള്ളതുമായ പഴങ്ങളും പച്ചക്കറികളും കഴിക്കരുത്

ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സിക്കാതെ ആരോഗ്യ വിദഗ്ധരുടെ നിർദേശങ്ങൾ പാലിക്കണം. മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം.

Update: 2023-09-12 16:26 GMT
Advertising

കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

1. നിലവിലെ സാഹചര്യത്തിൽ ശാന്തതയോടെ സാഹചര്യങ്ങൾ നേരിടണം. രോഗലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ പാലിക്കണം. സ്വയം വാഹനങ്ങളിൽ കയറി ചികിത്സയ്ക്കായും മറ്റും പോകരുത്.

2.  ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സിക്കാതെ ആരോഗ്യ വിദഗ്ധരുടെ നിർദേശങ്ങൾ പാലിക്കണം. മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം.

3. പക്ഷി മൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങളും പച്ചക്കറികളും കഴിക്കരുത്.

4. തുറന്നതും മൂടിവയ്ക്കാത്തതുമായ കലങ്ങളിൽ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കണം.

5. കിണർ തുടങ്ങിയ ജലസ്രോതസുകളിൽ വവ്വാൽ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ എന്നിവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കണം. വളർത്തുമൃഗങ്ങളുടെ ശരീര സ്രവങ്ങൾ, വിസർജ്യം എന്നിവയുമായി സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കണം.

6. രോഗബാധിതരെ മാസ്കും ഗ്ലൗസും ഉൾപ്പെടെയുള്ള സുരക്ഷാമാർ​ഗങ്ങൾ അവലംബിക്കാതെ സന്ദർശിക്കരുത്. പരിചരിക്കരുത്. അവരുമായി ഒരു മീറ്റർ അകലം പാലിക്കണം

7. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധന സാമഗ്രികളും അലക്ഷ്യമായി കൈകാര്യം ചെയ്യരുത്. അവ വേർതിരിച്ചു സൂക്ഷിക്കണം, വൃത്തിയാക്കണം.

8. ഇടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റിനടുത്ത് നന്നായി കഴുകണം. ഇത് ലഭ്യമല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കണം.

9. മുയൽ, വവ്വാൽ, പന്നി തുടങ്ങിയ മൃഗങ്ങളുമായി ഇടപഴകുമ്പോഴും എൻ95 മാസ്ക് ഉപയോഗിക്കണം.

10. ജില്ലയിൽ കൺട്രോൾ സെൽ പ്രവർത്തനസജ്ജമായിട്ടുണ്ട്. പൊതുജനങ്ങൾക്ക് സംശയദൂരീകരണത്തിന് താഴെപറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം. 

0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News