യുദ്ധത്തീയില്‍ ഉരുകി സ്വര്‍ണം; ഇന്ന് രണ്ടാം തവണയും വില കുറഞ്ഞു

പശ്ചിമേഷ്യയിലെ യുദ്ധത്തിൻ്റെ തുടക്കത്തില്‍ കുത്തനെ ഉയര്‍ന്ന വില പിന്നീട് എണ്ണ വില കുതിക്കാന്‍ തുടങ്ങിയതോടെ താഴോട്ടിറങ്ങുകയായിരുന്നു

Update: 2026-03-13 09:34 GMT

കോഴിക്കോട്: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അയവില്ലാതെ തുടരുന്നത് ആഗോള വിപണികളെ ഉലച്ച സാഹചര്യത്തില്‍ സ്വര്‍ണത്തിന്റെ വിലയിടിവ് തുടരുന്നു. ഇന്ന് ഉച്ചക്ക് ശേഷം പവന് 400 രൂപ കുറഞ്ഞ് 1,17,840 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,730 രൂപയായി. ഇന്ന് രാവിലെ പവന് 720 രൂപയും ഗ്രാമിന് 90 രൂപയും കുറഞ്ഞിരുന്നു. ഇതോടെ, ഇന്ന് പവന് ആകെ 1120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആകെ 140 രൂപയും കുറഞ്ഞു.

തുടര്‍ച്ചയായ രണ്ടാംദിനമാണ് വിലയിടിയുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവില്‍ സ്വർണം. മാര്‍ച്ച് ഒന്നിന് പവന്‍ വില 1,26,920 രൂപയിലെത്തിയിരുന്നു. രണ്ടാഴ്ച കൊണ്ട് 9080 രൂപയാണ് കുറഞ്ഞത്.

Advertising
Advertising

ആഗോളവിപണിയിലെ വിലയിടിവിനെ തുടര്‍ന്നാണ് കേരളത്തിലും ഇന്ന് വില കുറച്ചത്. ട്രോയ് ഔണ്‍സിന് 5088 ഡോളര്‍ എന്ന നിലയിലാണ് ആഗോളവിപണിയില്‍ സ്വര്‍ണ വ്യാപാരം. വെള്ളി 82.47 ഡോളര്‍ എന്ന നിലയിലുമാണ്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ കുത്തനെ ഉയര്‍ന്ന വില പിന്നീട് എണ്ണ വില കുതിക്കാന്‍ തുടങ്ങിയതോടെ താഴോട്ടിറങ്ങുകയായിരുന്നു. ഡോളര്‍ ശക്തിപ്പെട്ടതും സ്വര്‍ണത്തിന് തിരിച്ചടിയായി.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിലച്ചതോടെ അസംസ്‌കൃത എണ്ണ വില 100 ഡോളര്‍ കടന്നിരിക്കുകയാണ്. ഇത് പണപ്പെരുപ്പം ഉയര്‍ത്തുമെന്ന ആശങ്കയുയര്‍ത്തുന്നു. അതിനാല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാന്‍ ഇനി തയാറായേക്കില്ല എന്ന നിഗമനം ഡോളറിന്റെ മൂല്യം വര്‍ധിപ്പിക്കുകയാണ്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News