എൻഎംഎസ് സ്‌കോളർഷിപ്പ്: ജില്ല തിരിച്ച് കട്ട് ഓഫ് മാർക്ക് ഏർപ്പെടുത്തിയതിൽ വിവാദം; നിയമ നടപടിക്കൊരുങ്ങി രക്ഷിതാക്കൾ
180 മാർക്കിന് എഴുതുന്ന പരീക്ഷയിൽ, 115 മാർക്ക് ലഭിച്ച പത്തനംതിട്ട ജില്ലയിൽ പരീക്ഷ എഴുതിയ കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുമ്പോൾ മലപ്പുറം ജില്ലയിലെ കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കണമെങ്കിൽ 140 മാർക്ക് ലഭിക്കണം. അതായത് 25 മാർക്കിന്റെ വ്യത്യാസം.
മലപ്പുറം: നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷക്ക് വ്യത്യസ്ത കട്ട് ഒഫ് മാർക്ക് നൽകുന്ന രീതിക്കെതിരെ പ്രതിഷേധം. ഓരോ ജില്ലയ്ക്കും വ്യത്യസ്ത കട്ട് ഓഫ് മാർക്കാണ് നൽകുന്നത്. ഇത് വിദ്യാർഥികളോട് ചെയ്യുന്ന അനീതിയാണെന്നാണ് വിമർശനം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കാനായി എട്ടാം ക്ലാസ് വിദ്യാർഥികള്‍ക്കായി നടത്തുന്ന പ്രത്യേക പദ്ധതിയാണ് നാഷണൽ മീൻസ് -കം-മെറിറ്റ് സ്കോളർഷിപ്പ്. സംസ്ഥാന തലത്തിൽ ഒരേ ചോദ്യപേപ്പർ ഉപയോഗിച്ച് സ്കോളർഷിപ്പ് പരീക്ഷ എഴുതിയ കുട്ടികളിൽ നിന്ന്, വിജയികളെ കണ്ടെത്താൻ ജില്ലാ തലത്തിൽ വ്യത്യസ്ത കട്ട് ഓഫ് മാർക്ക് നിശ്ചയിച്ചത് കുട്ടികളോടുള്ള വിവേചനം ആണെന്നാണ് ആക്ഷേപം.
180 മാർക്കിന് എഴുതുന്ന പരീക്ഷയിൽ, 115 മാർക്ക് ലഭിച്ച പത്തനംതിട്ട ജില്ലയിൽ പരീക്ഷ എഴുതിയ കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുമ്പോൾ മലപ്പുറം ജില്ലയിലെ കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കണമെങ്കിൽ 140 മാർക്ക് ലഭിക്കണം. അതായത് 25 മാർക്കിന്റെ വ്യത്യാസം.
ജില്ലയിൽ ഏറ്റവും മികച്ച പഠന നിലവാരമുള്ള വിദ്യാർത്ഥികൾ പോലും സ്കോളർഷിപ്പിന് പുറത്താകുമ്പോൾ താരതമ്യേനെ കുറച്ചു കുട്ടികൾ പരീക്ഷ എഴുതുന്ന ജില്ലകളിലെ ശരാശരി പഠനനിലവാരമുള്ള കുട്ടികൾക്ക് പോലും സ്കോളർഷിപ്പ് ലഭിക്കുന്നു എന്നത് കുട്ടികളോടുള്ള അനീതിയാണെന്നാണ് ആക്ഷേപം ഉയരുന്നത്.
അതേസമയം ഓരോ ജില്ലയിലെയും പരീക്ഷാർത്ഥികളുടെ എണ്ണമനുസരിച്ചാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകാനൊരുങ്ങുകയാണ് ചില രക്ഷിതാക്കൾ.