നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്; റോയ് വയലാറ്റിന്റെ ജാമ്യാപേക്ഷയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇരുവരും പിൻവലിച്ചു

Update: 2022-03-11 10:30 GMT

നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ്, സുഹൃത്ത് സൈജു തങ്കച്ചൻ എന്നിവർ പോക്‌സോ കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി.

ഇരയുടെ രഹസ്യമൊഴി ഉൾപ്പെടെ പരിശോധിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ഈ സാഹചര്യത്തിൽ കേസിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

തുടർന്ന് സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇരുവരും പിൻവലിച്ചു. ഇരയുടെ പരാതി കേസിലെ പ്രതിയായ അഞ്ജലി റിമ ദേവിന് എതിരേയായിരുന്നുവെന്നും അഞ്ജലിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും റോയ് വയലാട്ടിന് വേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാർഥ് ലൂതറ ചൂണ്ടിക്കാട്ടി. എന്നാൽ 17 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് ഇരയെന്ന് കോടതി നിരീക്ഷിച്ചു.

Advertising
Advertising

കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നല്‍കിയ പരാതിയിലാണ് റോയ് വയലാട്ടിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് പോക്സോ ചുമത്തിയത്. 2021 ഒക്ടോബറില്‍ ഹോട്ടലില്‍ വെച്ച് റോയി പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് മടങ്ങിയ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ചതിനു പിന്നാലെയാണ് റോയ് വയലാട്ടിനെ അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ നടന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ച കേസിലായിരുന്നു റോയിയുടെ അറസ്റ്റ്. മോഡലുകള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ റോയിയുടെ സുഹൃത്ത് സൈജു പിന്തുടര്‍ന്നിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News