പി.എഫ്.ഐ നിരോധനം; തുടർനടപടികൾ സ്വീകരിക്കാൻ കലക്ടർമാരും ജില്ലാ പൊലീസ് മേധാവിമാരും; ഉത്തരവിറക്കി സംസ്ഥാനം

ഇതുപ്രകാരം ഓഫീസുകള്‍ സീല്‍ ചെയ്യുന്ന നടപടികള്‍ ആരംഭിക്കും.

Update: 2022-09-29 06:22 GMT
Advertising

തിരുവനന്തപുരം: പി.എഫ്.ഐ നിരോധനത്തിൽ സംസ്ഥാനത്തിന്റെ തുടർ ഉത്തരവ് പുറത്തിറങ്ങി. നിരോധനവുമായി ബന്ധപ്പെട്ട തുടർനടപടികൾക്കുള്ള അധികാരം കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നൽകിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്. ആഭ്യന്തര വകുപ്പ് സെക്രട്ടറി ഡോ. വേണു വി ഐ.എ.എസാണ് ഉത്തരവിറക്കിയത്.

യു.എ.പി.എ സെക്ഷൻ 7, 8 പ്രകാരമാണ് ഉത്തരവ്. ഇതോടെ സംസ്ഥാന പൊലീസ് തുടർനടപടികളിലേക്ക് കടക്കും. പി.എഫ്.ഐ ഓഫീസുകള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കുള്ള അധികാരമാണ് കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നല്‍കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് പൂർണമായും നടപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു.

ഇതുപ്രകാരം ഓഫീസുകള്‍ സീല്‍ ചെയ്യുന്ന നടപടികള്‍ ആരംഭിക്കും. ഒപ്പം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന നടപടികളും ഉണ്ടാകും. കേന്ദ്രസര്‍ക്കാരിന്റെ നിരോധന ഉത്തരവുമായി ബന്ധപ്പെട്ട മറ്റു നടപടികള്‍ സ്വീകരിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

ഈ സാഹചര്യത്തിലാണ് തുടര്‍ ഉത്തരവ് കേരള സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇനി ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണം എന്നു വ്യക്തമാക്കി ജില്ലാ പൊലീസ് മേധാവിമാര്‍ക്കായി ഡി.ജി.പി ഒരു സര്‍ക്കുലര്‍ കൂടി പുറത്തിറക്കും.

ഇന്നലെ രാവിലെയാണ് പോപുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടൊപ്പം കാംപസ് ഫ്രണ്ട്, വിമൻസ് ഫ്രണ്ട്, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ അടക്കമുള്ള എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചിട്ടുണ്ട്.

രണ്ട് ദിവസങ്ങളിലായി രാജ്യവ്യാപക റെയ്ഡ് നടത്തി സംസ്ഥാന- ദേശീയ- ജില്ലാ-പ്രാദേശിക നേതൃത്വങ്ങളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു നിരോധനം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News