അജിതയുടെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും; ദാനം ചെയ്തത് ആറ് അവയവങ്ങൾ

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടിയ കോഴിക്കോട് സ്വദേശി അജിതക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്നാണ് അവയവദാനത്തിന് ബന്ധുക്കൾ അനുമതി നൽകിയത്

Update: 2025-10-03 11:13 GMT

കോഴിക്കോട്: മസ്തിഷ്‌ക മരണത്തെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ.അജിതയുടെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ 44 വയസുകാരിയിലാണ് ഹൃദയം മിടിക്കുക. തീവ്രദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യമന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. അജിതക്ക് മന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു.

കോഴിക്കോട് ചാലപ്പുറം വെള്ളിയഞ്ചേരി പള്ളിയത്ത് വീട്ടിൽ കെ.അജിത (46)യുടെ ഹൃദയം ഉൾപ്പെടെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരൾ, വൃക്കകൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും രണ്ട് നേത്രപടലവും കോഴിക്കോട് മെഡിക്കൽ കോളജിലേക്കും ഒരു വൃക്കയും കരളും ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കുമാണ് നൽകിയത്.

ഹൃദയസ്തംഭനത്തെ തുടർന്നാണ് സെപ്റ്റംബർ 28ന് അജിതയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ രണ്ടിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടർന്നാണ് അജിതയുടെ ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകിയത്. കെ- സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News