സിപിഎം സംസ്ഥാന സമ്മേളനം: ഇപിയെ മാറ്റിയത് തന്നെയെന്ന് സംഘടനാ റിപ്പോർട്ട്, സജി ചെറിയാന് മുന്നറിയിപ്പ്
'വലിയ തുക ലോണെടുക്കുന്നവർ ഉപരി കമ്മിറ്റിയുടെ അനുമതി വാങ്ങണം'
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ സജി ചെറിയാന് മുന്നറിയിപ്പ്. സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്നാണ് സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലെ പരാമർശം. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇ.പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതാണെന്നും റിപ്പോർട്ടിൽ.
ഇ.പി ജയരാജൻ സജീവമല്ലാതിരുന്നത് കൊണ്ടാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് റിപ്പോർട്ട് പറയുന്നു. സംഘടനാ ദൗർബല്യമുണ്ടെന്നും, അത് പരിഹരിച്ചാൽ മാത്രമേ തുടർഭരണം സാധ്യമാകുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടിമുടി തിരുത്തൽ അനിവാര്യമുള്ളിടത്ത് അത് നടപ്പാക്കണം.
പുതിയ കേഡർമാർക്ക് സംഘടനാ പ്രവർത്തനത്തിൻ്റെ അഭാവമുണ്ട്. കേഡർമാർക്കിടയിൽ പാർട്ടി വിദ്യഭ്യാസം കുറയുന്നു എന്നും വിമർശനമുണ്ട്. പാർട്ടി കേഡർമാർക്കിടയിലെ തെറ്റു തിരുത്തൽ പൂർണമായില്ല. തെറ്റ് തിരുത്തൽ തുടർന്നുകൊണ്ട് പോകണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സഹകരണ ബാങ്കുകളിൽ നിന്ന് വലിയ തുക ലോണെടുത്ത് തിരിച്ചടക്കാത്ത പ്രവർത്തകരും നേതാക്കളുമുണ്ട്. കോടികളാണ് ഇങ്ങനെ തിരിച്ചു കിട്ടാനുള്ളത്. സർക്കുലർ നൽകിയിട്ടും തിരിച്ചടയ്ക്കാത്തവരുണ്ട്. എടുത്ത തുക തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കി. വലിയ തുക ലോണെടുക്കുന്നവർ ഉപരി കമ്മിറ്റിയുടെ അനുമതി വാങ്ങണം എന്നും റിപ്പോർട്ട് വ്യക്തമാക്കി.