'ഒരുപാട് അനുഭവിച്ചു, മരിച്ചാൽ മതി, വധശിക്ഷ വേണം'; കോടതിയിൽ പെരിയ കേസ് പ്രതി

ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഉദുമ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരാണെന്നാണ് സിബിഐ കോടതി കണ്ടെത്തിയത്.

Update: 2024-12-28 08:53 GMT

കൊച്ചി: കൊലപാതകത്തിൽ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ച തനിക്ക് മരിച്ചാൽ മതിയെന്നും പെരിയ ഇരട്ടക്കൊല കേസിലെ 15-ാം പ്രതി എ. സുരേന്ദ്രൻ എന്ന വിഷ്ണു സുര. ഇനി ജീവിക്കാൻ ആഗ്രഹമില്ല. അതുകൊണ്ട് വധശിക്ഷ നൽകി ജീവൻ അവസാനിപ്പിക്കാൻ സഹായിക്കണം എന്നായിരുന്നു കരഞ്ഞുകൊണ്ടുള്ള പ്രതിയുടെ അപേക്ഷ. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഉദുമ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരാണെന്നാണ് സിബിഐ കോടതി കണ്ടെത്തിയത്. 10 പേരെ കുറ്റവിമുക്തരാക്കി. എ. പീതാംബരൻ (മുൻ പെരിയ ലോക്കൽ കമ്മിറ്റി അംഗം), സജി സി. ജോർജ് (സജി), കെ.എം. സുരേഷ്, കെ. അനിൽ കുമാർ (അബു), ജിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി), എ. മുരളി, ടി. രഞ്ജിത്ത് (അപ്പു), കെ. മണികണ്ഠൻ (ഉദുമ മുൻ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രൻ (വിഷ്ണു സുര), സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവൻ വെളുത്തോളി (രാഘവൻ നായർ) (മുൻ പാക്കം ലോക്കൽ സെക്രട്ടറി) കെ.വി. ഭാസ്‌കരൻ എന്നിവരാണ് കുറ്റക്കാർ.

ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങൾ തെളിഞ്ഞു. സിബിഐ പ്രതി ചേർത്ത പത്തിൽ നാല് സിപിഎം നേതാക്കളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News