യുവാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാൻ ആലോചന

75 വയസ് മാനദണ്ഡം ബാധകമായവർക്കു പുറമേ ചില മുതിർന്ന നേതാക്കളെയും കമ്മിറ്റിയിൽനിന്ന് ഒഴിവാക്കും

Update: 2022-03-03 01:07 GMT

യുവാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാൻ ആലോചന. 75 വയസ് മാനദണ്ഡം ബാധകമായവർക്കു പുറമേ ചില മുതിർന്ന നേതാക്കളെയും കമ്മിറ്റിയിൽനിന്ന് ഒഴിവാക്കും.

സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ പ്രവർത്തനം പൂർണ്ണ തൃപ്തികരമല്ലെന്ന വിമർശനം സംഘടനാ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. പാർട്ടി സെൻ്ററായി പ്രവർത്തിക്കുന്ന നേതാക്കൾ പോലും ചുമതല വേണ്ടവിധം നിറവേറ്റുന്നില്ലെന്നായിരുന്നു വിമർശനം. ഇതു കൂടി പരിഗണിച്ചാണ് സെക്രട്ടേറിയറ്റിൽ വലിയ മാറ്റത്തിനുള്ള ആലോചന. ആനത്തലവട്ടം ആനന്ദൻ, പി.കരുണാകരൻ, കെ.ജെ.തോമസ്, എം.എം.മണി എന്നിവർ പ്രായപരിധി മാനദണ്ഡത്തിന്റെ പേരിൽ ഒഴിവാകും.

Advertising
Advertising

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരനും വൈക്കം വിശ്വനും 75 വയസ്സ് പിന്നിട്ടവരാണ്. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ എന്നിവർ സെക്രട്ടേറിയറ്റിൽ തുടരും. പി.കെ.ശ്രീമതി, ഇ.പി.ജയരാജൻ, എ.കെ.ബാലൻ, എം.വി.ഗോവിന്ദൻ എന്നിവരിൽ ചിലരെ സെക്രട്ടേറിയറ്റിൽനിന്ന് മാറ്റിയേക്കാം. ഒഴിവാക്കപ്പെട്ടാലും കേന്ദ്ര കമ്മിറ്റി അംഗങ്ങളെന്ന നിലയിൽ ഇവർക്ക് സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കാനാകും.മുതിർന്ന നേതാവും കൺട്രോൾ കമ്മിഷൻ ചെയർമാനുമായ എം.വിജയകുമാർ ആനത്തലവട്ടത്തിൻ്റെ ഒഴിവിൽ സെക്രട്ടേറിയറ്റിലെത്താൻ സാധ്യതയുണ്ട്.

വനിതകളിൽ ജെ.മെഴ്സിക്കുട്ടിയമ്മ, സി.എസ്.സുജാത എന്നിവരിലൊരാൾ പരിഗണിക്കപ്പെട്ടേക്കാം. മന്ത്രിമാരിൽ സജി ചെറിയാനെക്കാൾ സാധ്യത വി.എൻ.വാസവനാണ് എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ സെക്രട്ടേറിയറ്റിലെത്തിയേക്കും. യുവ പ്രതിനിധിയായി എം.സ്വരാജിനെ പരിഗണിക്കണമെന്ന അഭിപ്രായമുള്ളവരും പാർട്ടിയിലുണ്ട്. പി.ശ്രീരാമകൃഷ്ണനും പരിഗണനയിലുണ്ട്. കോഴിക്കോട്ടു നിന്ന് ടി.പി.രാമകൃഷ്ണൻ ഒഴിവാകുകയാണെങ്കിൽ പി.മോഹനൻ കമ്മറ്റിയിലെത്തും. കണ്ണൂരിൽനിന്ന് 5 പേരാണ് സംസ്ഥാന സെക്രട്ടേറിയറ്റിലുള്ളത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ചിലരെ ഒഴിവാക്കി ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താൻ സാധ്യത ഏറെയാണ്. പി.ജയരാജൻ ഇത്തവണയും പരിഗണിക്കപ്പെടാനിടയില്ല.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News