ഒളിവു ജീവിതം അവസാനിപ്പിച്ച് രാഹുൽ; നിരീക്ഷണം ശക്തമാക്കി പൊലീസ്
രാഹുലിന്‍റെ തുടർ നീക്കങ്ങൾ അന്വേഷണസംഘം പരിശോധിച്ച് വരികയാണ്
Photo| MediaOne
കൊച്ചി: ഒളിവു ജീവിതം അവസാനിപ്പിച്ച് കേരളത്തിലെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനായുള്ള നിരീക്ഷണം ശക്തമാക്കി പൊലീസ്. രാഹുലിന്‍റെ തുടർ നീക്കങ്ങൾ അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. മുൻകൂർ ജാമ്യം തള്ളിയാൽ ഉടൻ രാഹുൽ വീണ്ടും ഒളിവിൽ പോകാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.
കേസിൽ മുൻകൂർ ജാമ്യം പരിഗണിക്കുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘം. രാഹുൽ ഒളിവിൽ കഴിഞ്ഞത് എട്ട് ഇടങ്ങളിൽ ആണെന്നുള്ള വിവരം ലഭിച്ചു. വില്ലകളിലും ഫാം ഹൗസുകളിലും റിസോർട്ടുകളിലും ആയിരുന്നു താമസം. പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാക്കളുടെ സഹായവും രാഹുലിന് ലഭിച്ചു.
അതേസമയം രാഹുൽ ഇന്നലെ രാത്രി എറണാകുളത്ത് അഭിഭാഷകനുമായി ചർച്ച നടത്തി. അഡ്വ.എസ്.രാജീവിൻ്റെ വടക്കൻ പറവൂരിലെ വീട്ടിലെത്തിയാണ് കണ്ടത്. രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഹാജരാകുന്നത് എസ്.രാജീവാണ്. ബലാത്സംഗ കേസിൽ 15 ദിവസമായി ഒളിവിൽ കഴിഞ്ഞ രാഹുൽ ഇന്നലെ പാലക്കാട് വോട്ടുചെയ്യാനെത്തിയിരുന്നു. കുന്നത്തൂർമേട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിലാണ് രാഹുൽ വോട്ട് ചെയ്തത് . വൈകിട്ട് അഞ്ച് മണിയോടെ എംഎൽഎ ബോർഡ് വെച്ച കാറിലാണ് രാഹുൽ എത്തിയത്.
സത്യം ജയിക്കുമെന്നും എല്ലാം കോടതി തീരുമാനിക്കട്ടെ എന്നും പ്രതികരിച്ച രാഹുൽ പീഡനക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല. വോട്ട് ചെയ്ത ശേഷം എംഎൽഎ ഓഫീസിലേക്കാണ് രാഹുൽ പോയത്. പോളിങ് ബൂത്തിന് മുന്നിൽ രാഹുലിനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. വോട്ടുചെയ്ത ശേഷം പാലക്കാട് മാത്തൂരിലെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു.