മൂന്നാം തരംഗം നേരിടാൻ മുന്നൊരുക്കം; കോവിഡ് ചികിത്സാ മാർഗനിർദേശം പുതുക്കി

എ, ബി, സി വിഭാഗങ്ങളായി തിരിച്ച് ചികിത്സ. രോഗസ്വഭാവമനുസരിച്ച് അഞ്ച് തരത്തിലുള്ള പരിചരണം

Update: 2021-08-06 14:34 GMT
Editor : Shaheer | By : Web Desk
Advertising

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാർഗനിർദേശം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ കോവിഡ് ചികിത്സാ പ്രോട്ടോക്കോൾ പുതുക്കുന്നത്. മൂന്നാം തരംഗം കൂടി മുന്നിൽ കണ്ട് മരണനിരക്ക് ഇനിയും കുറയ്ക്കുക എന്ന ലക്ഷ്യംകൂടി മുൻനിർത്തിയാണ് ചികിത്സാ പ്രോട്ടോക്കോൾ പുതുക്കിയതെന്ന് മന്ത്രി സൂചിപ്പിച്ചു.

നേരിയത്(മൈൽഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവിയർ) എന്നിങ്ങനെ എ, ബി, സി വിഭാഗങ്ങളായി തരംതിരിച്ചാണ് കോവിഡ് രോഗികൾക്ക് വിദഗ്ധ ചികിത്സ നൽകുന്നത്. നേരിയ രോഗലക്ഷണങ്ങളുള്ളവർക്ക് നിരീക്ഷണം മാത്രം മതി. അവർക്ക് ആന്റിബയോട്ടിക്കുകളോ വിറ്റാമിൻ ഗുളികകളോ ഒന്നും നൽകേണ്ടതില്ല. എന്നാൽ കൃത്യമായ നിരീക്ഷണവും ഐസൊലേഷനും ഉറപ്പുവരുത്തണം. അവർക്ക് അപായ സൂചനകളുണ്ടെങ്കിൽ(റെഡ് ഫ്ളാഗ്) നേരത്തെ തന്നെ കണ്ടുപിടിക്കാനുള്ള മാർഗരേഖ പുറത്തിറക്കിയിരുന്നു. ഇത് കൃത്യമായി പാലിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം.

രോഗ സ്വഭാവമനുസരിച്ച് അഞ്ച് തരത്തിലുള്ള പരിചരണമാണ് നൽകുന്നത്. രോഗലക്ഷണമില്ലാത്തവർക്ക് ഹോംകെയർ ഐസൊലേഷൻ മാത്രം മതിയാകും. എന്നാൽ വീട്ടിൽ ഐസൊലേഷന് സൗകര്യമില്ലാത്തവരെ ഡിസിസികളിൽ പാർപ്പിക്കണം. കാറ്റഗറി 'എ'യിലെ രോഗികളെ സിഎഫ്എൽടിസികളിലും കാറ്റഗറി 'ബി'യിലെ രോഗികളെ സിഎസ്ടിഎൽസിയിലും കാറ്റഗറി 'സി'യിലുള്ള ഗുരുതര രോഗികളെ കോവിഡ് ആശുപത്രികളിലുമായിരിക്കും ചികിത്സിക്കുക.

ഗർഭിണികളെ മരണത്തിൽനിന്ന് സംരക്ഷിക്കാൻ പ്രത്യേക ക്രിട്ടിക്കൽ കെയർ മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രമേഹ രോഗികളിലെ കോവിഡ് മരണനിരക്ക് കുറയ്ക്കാൻ പ്രമേഹരോഗ നിയന്ത്രണത്തിന് പ്രത്യേക പ്രാധാന്യം നൽകുകയും ചെയ്യുന്നുണ്ട്. കുട്ടികളുടെ ക്രിട്ടിക്കൽ കെയർ, ഇൻഫെക്ഷൻ മാനേജ്‌മെന്റ്, പ്രായപൂർത്തിയായവരുടെ ക്രിട്ടിക്കൽ കെയർ, ശ്വാസതടസമുള്ള രോഗികൾക്കുള്ള വിദഗ്ധ ചികിത്സ, ആസ്പർഗില്ലോസിസ്, മ്യൂകോർമൈക്കോസിസ് ചികിത്സ എന്നിവയും പുതിയ പ്രോട്ടോക്കോളിൽ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News