മാടായിപ്പാറയിലെ ഫലസ്തീൻ അനുകൂല പ്രതിഷേധം; പൊലീസിനെ തള്ളി സിപിഎം
തലക്ക് വെളിവില്ലാത്ത പൊലീസുകാരനാണ് എഫ്‌ഐആർ ഇട്ടത്. അതിനെ സിപിഎം അനുകൂലിക്കുന്നല്ലെന്ന് കെ.കെ രാഗേഷ്
കണ്ണൂർ: മാടായിപ്പാറയിൽ ജിഐഒ നടത്തിയ ഫലസ്തീൻ അനുകൂല പ്രതിഷേധത്തിനെതിരെ സമൂഹസ്പർദ്ധ ഉണ്ടാക്കിയെന്ന കേസിൽ പൊലീസിനെ തള്ളി സിപിഎം. തലക്ക് വെളിവില്ലാത്ത പൊലീസുകാരനാണ് എഫ്‌ഐആർ ഇട്ടത്. അതിനെ സിപിഎം അനുകൂലിക്കുന്നല്ലെന്ന് കണ്ണൂരിൽ നടന്ന സിപിഎം വിശദീകരണയോഗത്തിൽ കെ.കെ രാഗേഷ് പറഞ്ഞു.
ഫലസ്തീന് എതിരായ സാമ്രാജ്യത്വ കടന്നുകയറ്റങ്ങളെ എന്നും പ്രതിരോധിച്ച പാർട്ടിയാണ് സിപിഎം. സിപിഎമ്മിന് ജമാഅത്തെ ഇസ്‌ലാമിയുടെ മതേതര സർട്ടിഫിക്കറ്റ് വേണ്ടെന്നും രാഗേഷ് പറഞ്ഞു. മാടായിപ്പാറ ദേവസ്വം ഭൂമിയിൽ ജിഐഒ പ്രവർത്തകർ പ്രതിഷേധം നടത്തിയത് എന്തിനായിരുന്നു? ആർഎസ്എസിന് അവസരം നൽകാനാണ് ജിഐഒ പ്രകടനമെന്നും കെ.കെ രാഗേഷ് പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി അമീർ ആർഎസ്എസ് നേതാക്കളെ സന്ദർശിച്ച് ഡീൽ ഉണ്ടാക്കി. ആ ഡീലിന്റെ ഭാഗമാണ് മാടായിപാറയിലെ പ്രതിഷേധം എന്നും രാഗേഷ് ആരോപിച്ചു. ആർഎസ്എസിന്റെ മറുവാക്കാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും സംഘപരിവാറിന് നേട്ടം ഉണ്ടാക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കുന്ന പണിയാണ് ജമാഅത്തെ ഇസ്‌ലാമി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.