മലപ്പുറം: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഇബ്രാഹിം കുഞ്ഞിന്റെ മരണത്തിൽ അനുശോചനമറിയിച്ച് പ്രമുഖ നേതാക്കൾ. ഹൃദയങ്ങളിലേക്ക് സ്‌നേഹ പാലം പണിത വ്യക്തിയാണ് അന്തരിച്ച ഇബ്രാഹിം കുഞ്ഞെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. മുസ്‌ലിം ലീഗിന്റെ മതേതര മുഖവുമായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ മരണത്തിലൂടെ പാർട്ടിക്കുണ്ടായത് കനത്ത നഷ്ടമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.
ലീഗിന്റെ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച നേതാവായിരുന്നു ഇബ്രാഹിം കുഞ്ഞെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും ഓർത്തെടുത്തു. കേരളത്തിന്റെ വികസന പ്രക്രിയയിൽ വലിയ പങ്കുവഹിച്ചു. ഉയർച്ചയും താഴ്ചയും വിമർശനങ്ങളുമെല്ലാം തന്റേതായ എളിമയിലൂടെ കൈകാര്യം ചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എ.എൻ ഷംസീർ, സ്പീക്കർ, കേരള നിയമസഭ
വി.കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണം കേരളത്തിന്റെ രാഷ്ട്രീയ പൊതുജീവിതത്തിന് തീരാനഷ്ടമാണെന്ന് കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. മന്ത്രിയെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കും വിലപ്പെട്ട സംഭാവനകൾ നൽകിയെന്നും വിവിധ മേഖലകളിൽ വികസന പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തിന്റെ വളർച്ചയിൽ വ്യക്തിമുദ്ര പതിപ്പിച്ചുവെന്നും പറഞ്ഞ സ്പീക്കർ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.
കൊടിക്കുന്നിൽ സുരേഷ് എംപി
ഇബ്രാഹിം കുഞ്ഞിന്റെ വിയോഗം അതീവ ദുഃഖകരമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി. ജനകീയ വിഷയങ്ങളിൽ ഉറച്ച നിലപാടുകളും ഭരണനിലവാരത്തിലുള്ള അനുഭവസമ്പത്തും കൊണ്ട് പൊതുജീവിതത്തിൽ അദ്ദേഹം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു. നിയമസഭാംഗമായും മന്ത്രിയായും പൊതുപ്രവർത്തകനായും കേരളത്തിന്റെ വികസനത്തിനും സാമൂഹിക മുന്നേറ്റത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.
സണ്ണി ജോസഫ്
മനുഷ്യ സ്നേഹിയായ പൊതുപ്രവർത്തകനായിരുന്നു വി.കെ ഇബ്രാഹിം കുഞ്ഞെന്ന് അനുസ്മരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വ്യക്തിപരമായി വലിയ സൗഹൃദം അദ്ദേഹവുമായി സ്ഥാപിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിന്റെ വേർപാട് വലിയ നഷ്ടവും ദുഃഖവുമാണ് സൃഷ്ടിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടേയും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗീന്റെയും ദുഖത്തിൽ പങ്കുചേരുന്നതായും സണ്ണി ജോസഫ് പറഞ്ഞു.