രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: അന്വേഷണ മേല്‍നോട്ടത്തിന് എ.ഡി.ജി.പി മനോജ് എബ്രഹാം ഇന്ന് വയനാട്ടിൽ
ഓഫീസ് ആക്രമണം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് മേൽനോട്ടം വഹിക്കാനാണ് എ.ഡി.ജി.പി മനോജ് എബ്രഹാം ജില്ലയിലെത്തുന്നത്
വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ എ.ഡി.ജി.പി മനോജ് എബ്രഹാം ഇന്ന് വയനാട്ടിൽ എത്തും. ഓഫീസ് ആക്രമിക്കപ്പെടുമെന്ന് അറിവുണ്ടായിട്ടും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ് കോൺഗ്രസിന്റെ പരാതി.
മാനന്തവാടി ഡി.വൈ.എസ്‍.പിയുടെ നേതൃത്വത്തിൽ ഓഫീസ് ആക്രമണം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് മേൽനോട്ടം വഹിക്കാനാണ് എ.ഡി.ജി.പി മനോജ് എബ്രഹാം ജില്ലയിലെത്തുന്നത്. രണ്ട് ദിവസം ജില്ലയിൽ ക്യാമ്പ് ചെയ്യുന്ന എ.ഡി.ജി.പി, പൊലീസിന് വീഴ്ച സംഭവിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. എസ്.എഫ്.ഐ നടത്തിയ മാർച്ചിനെ കുറിച്ച് വിവരം നൽകുന്നതിൽ സ്പെഷ്യൽ ബ്രാഞ്ചിനും ഇന്‍റലിജൻസിനും വീഴ്ച സംഭവിച്ചോ എന്നും എ.ഡി.ജി.പി അന്വേഷിക്കും.
വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. സംഭവ സ്ഥലത്ത് സുരക്ഷാ ചുമതലയുണ്ടായിരുന്ന കൽപറ്റ ഡി.വൈ.എസ്.പി സുനിൽ കുമാറിനെ നേരത്തെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഓഫീസ് ആക്രമണത്തിനെതിരെ യു.ഡി.എഫ് നടത്തിയ മാർച്ചിൽ വ്യാപക അക്രമങ്ങളുണ്ടായി എന്നാരോപിച്ച് ഇന്നലെ സി.പി.എം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത മാർച്ചിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് പിന്തുണയർപ്പിക്കുന്ന മുദ്രാവാക്യങ്ങൾ മുഴങ്ങി.