കണ്ണൂർ: തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെ വിമത സ്ഥാനാർഥി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ. ഗോവിന്ദൻ മത്സരിക്കും. ശ്യാമളയ്ക്ക് സ്ഥാനാർഥിത്വം നൽകിയതിലെ എതിർപ്പാണ് നീക്കത്തിന് പിന്നിൽ. സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. സ്വതന്ത്രനായി മത്സരിക്കുമെന്ന് ടി.കെ ഗോവിന്ദൻ.
നേരത്തെ, പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ സിപിഎം തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. ശ്യാമളക്ക് കമ്യൂണിസ്റ്റ് ശൈലി ഇല്ലെന്ന് അംഗങ്ങൾ പറഞ്ഞു. അനുഭാവികളുടെയും അണികളുടെയും പിന്തുണ ശ്യാമളക്കില്ലെന്നും മയ്യിൽ മേഖലയിൽ നിന്നുള്ള അംഗങ്ങൾ വിമർശിച്ചു. പി.ജയരാജനാണ് മണ്ഡലം കമ്മിറ്റിയുടെ ചുമതല.
പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പിൻഗാമിയായി ഭാര്യയെ തളിപ്പറമ്പിൽ മത്സരിപ്പിക്കുന്നതിൽ അണികൾക്കിടയിൽ വലിയ അമർഷം നിലനിൽക്കുന്നതിനിടെയായിരുന്നു മണ്ഡലം കമ്മറ്റിയിലും വിമർശനം ഉയർന്നത്. അണികളുടെയും അനുഭാവികളുടെയും പിന്തുണ ഇല്ലെന്ന കാര്യമാണ് യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ചത്. കമ്യൂണിസ്റ്റ് ശൈലിയില്ലാത്ത ശ്യാമള നിർണായ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തുന്നതിൽ വിമർശനം ഉന്നയിച്ചവർ ആശങ്കയും ഉന്നയിച്ചിട്ടുണ്ട്. പ്രധാനമായും മയ്യിൽ ഏരിയാ കമ്മിറ്റിക്ക് കീഴിൽ നിന്നുള്ളവരാണ് വിമർശനം ഉന്നയിച്ചത്.
ജില്ലാ സെക്രട്ടേറിയേറ്റ് ശ്യാമളയുടെ പേര് അംഗീകരിച്ച ഘട്ടത്തിൽ മയ്യിൽ മേഖലയിൽ നിന്നുള്ള അണികളടക്കമുള്ളവരാണ് സോഷ്യൽ മീഡിയയിലടക്കം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റ് ശ്യാമളയുടെ സ്ഥാനാർഥിത്വം അംഗീകരിച്ചിട്ടും പ്രാദേശിക തലത്തിലെ പ്രതിഷേധം തുടരുന്നു എന്നതിൻ്റെ സൂചനയാണ് മണ്ഡലം കമ്മറിയിൽ ഉയർന്ന വിമർശനം. താഴെത്തട്ടിലുള്ള വികാരം തണുപ്പിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായി സംസ്ഥാന സമിതി അംഗം പി.ജയരാജന് തളിപ്പറമ്പ് മണ്ഡലത്തിൻ്റെ തെരഞ്ഞെടുപ്പ് ചുമതല നൽകിയിട്ടുണ്ട്.
അതേസമയം, സിപിഎം കോട്ടയായ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിലെ സ്ഥാനാർഥി ടി.ഐ മധുസൂദനനെ അംഗീകരിക്കാനാവില്ലെന്ന കർശന നിലപാടിലാണ് അദ്ദേഹം. പാർട്ടിക്കുള്ളിൽ താൻ നേരത്തെ ഉയർത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ തുടർച്ചയായാണ് ഈ തെരഞ്ഞെടുപ്പ് എന്ന് അദ്ദേഹം വ്യക്തമാക്കി.
ടി.ഐ മധുസൂദനനെ സ്ഥാനാർഥിയാക്കിയതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ കുഞ്ഞികൃഷ്ണൻ, അദ്ദേഹത്തെ ഒരു ഇടതുപക്ഷക്കാരനായി കാണാൻ കഴിയില്ലെന്ന് തുറന്നടിച്ചു. ഒരു ബൂർഷ്വാ രാഷ്ട്രീയക്കാരന്റെ ശൈലിയാണ് മധുസൂദനന്റേതെന്നും, രക്തസാക്ഷി ഫണ്ടിൽ പോലും വെട്ടിപ്പ് നടത്തിയ ഒരാളെ ഇടതുപക്ഷത്തിന്റെ പ്രതിനിധിയായി അംഗീകരിക്കാൻ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിക്കെതിരെയുള്ള പോരാട്ടം പാർട്ടിക്കകത്ത് നിന്ന് ഇനി പുറത്തേക്ക് വ്യാപിപ്പിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ സ്ഥാനാർഥിത്വം ഇടതുപക്ഷത്തിന് എതിരെയല്ലെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു വ്യക്തമാക്കി. സിപിഎമ്മിനെ മാഫിയാ സംഘങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കുക എന്ന വലിയ ലക്ഷ്യമാണ് തനിക്കുള്ളത്. പാർട്ടിയും ഇടതുപക്ഷവും പരാജയപ്പെടരുത് എന്ന ആഗ്രഹമുള്ളതുകൊണ്ടാണ് താൻ ഈ പോരാട്ടത്തിന് മുതിരുന്നത്. പാർട്ടി അനുഭാവികളുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദ്ദമാണ് സ്വതന്ത്രനായി നിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ യുഡിഎഫുമായോ കോൺഗ്രസുമായോ ഇതുവരെ ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. എന്നാൽ അഴിമതിക്കെതിരെയുള്ള തന്റെ ഈ പോരാട്ടത്തിന് ജനങ്ങളിൽ നിന്നും മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നും വലിയ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.