‘റിയാസ് മൗലവിയുടെ കോടതി വിധിയും നീതിയും’: ജനകീയ കൺവെൻഷന് അനുമതി നിഷേധിച്ച് പൊലീസ്

തെരഞ്ഞെടുപ്പിൽ പ്രയാസമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ആരോപണം

Update: 2024-04-19 04:38 GMT
Advertising

കാസർകോട്: സംഘപരിവാർ പ്രവർത്തകർ പള്ളിയില്‍ക്കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ റിയാസ് മൗലവി കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സംഭവത്തില്‍ നടത്താനിരുന്ന ജനകീയ കൺവെന്‍ഷന് പൊലീസ് അനുമതി നിഷേധിച്ചു. കോഓഡിനേഷന്‍ കമ്മിറ്റി നടത്താനിരുന്ന കൺവെൻഷനാണ് അനുമതി നിഷേധിച്ചത്. വെള്ളിയാഴ്ച വൈകീട്ട് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു കൺവെൻഷൻ നടക്കേണ്ടിയിരുന്നത്.

റിയാസ് മൗലവിയുടെ കോടതിവിധിയും നീതിയും എന്ന വിഷയത്തിലായിരുന്നു കൺവെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ക്രമസമാധാന പ്രശ്‌നം ഉടലെടുക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

 

കാസര്‍കോട് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിപാടി നടത്താൻ വിലക്കുണ്ടെന്ന് കാട്ടി കാസര്‍കോട് നഗരസഭ സെക്രട്ടറി കോഓഡിനേഷന്‍ കമ്മിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്. 

നേരത്തേ, പരിപാടിക്കു വേണ്ടി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാൾ വാടക നല്‍കി ബുക്ക് ചെയ്തിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ സംഘടനാ നേതാക്കളും നിയമ രംഗത്തെ വിദഗ്ധരുമായിരുന്നു പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നത്. മുഴുവൻ മുസ്ലിം സംഘടന നേതാക്കളും പരിപാടിയിൽ സംബന്ധിക്കുമെന്ന് കോഓഡിനേഷൻ കമ്മിറ്റി നേതാക്കളെ അറിയിച്ചിരുന്നു.

 

റിയാസ് മൗലവി വിഷയത്തിൽ നടക്കുന്ന കൺവെൻഷൻ തെരഞ്ഞെടുപ്പിൽ പ്രയാസമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് സർക്കാർ പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പരിപാടിക്ക് അനുമതി നൽകാമെന്ന് പൊലീസ് അനൗദ്യോഗികമായി കോഡിനേഷൻ നേതാക്കളെ അറിയിച്ചതായാണ് വിവരം. 


Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News