Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊല്ലം: പത്മകുമാറിന്റെ അറസ്റ്റിൽ സിപിഎം പ്രതിരോധത്തിൽ അല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ലെന്നും സ്വർണക്കൊള്ളയിൽ സിപിഎമ്മിന് പങ്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കുറ്റക്കാരനാണോ എന്ന് കോടതിയാണ് പറയേണ്ടത്. അറസ്റ്റ് ചെയ്തത് കൊണ്ടുമാത്രം പാർട്ടി ശിക്ഷിക്കില്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം ആയില്ല. കുറ്റക്കാരനാണോ എന്ന് പറയേണ്ടത് കോടതിയാണ്. അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം ഒരാളെ തള്ളിക്കളയാനാകില്ലല്ലോ. പദ്മകുമാർ കുറ്റാരോപിതൻ മാത്രം. കുറ്റം തെളിയിക്കണം. ഏത് ഉന്നതനായാലും പാർട്ടി സംരക്ഷിക്കപ്പെടില്ല.
എസ്ഐടിയുടെ അന്വേഷണം തുടരുന്നതേ ഉള്ളു. പത്മകുമാറിൻ്റെ അറസ്റ്റ് പാർട്ടിക്ക് തിരിച്ചടിയല്ല. അത് ഉൾപ്പെടെ എല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.