ശബരിമല സ്വർണക്കൊള്ള; കേസിന്‍റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി ഹരജിയിൽ വിധി ഇന്ന്
കേസിന്‍റെ മുഴുവൻ രേഖകളും കൈമാറാൻ ആകില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ എതിർപ്പ് കൂടി കോടതി പരിഗണിക്കും
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിന്‍റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി ഹരജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കേസിന്‍റെ മുഴുവൻ രേഖകളും കൈമാറാൻ ആകില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ എതിർപ്പ് കൂടി കോടതി പരിഗണിക്കും. രേഖകൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കാനായാണ് ഇഡി രേഖകൾ ആവശ്യപ്പെടുന്നത്. ഹൈക്കോടതി അനുമതിയോടെയാണ് കേസിന്‍റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഹരജി ഇഡി അഭിഭാഷകൻ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. പ്രത്യേക അന്വേഷണസംഘം രജിസ്റ്റർ ചെയ്ത എഫ്ഐആർ മൊഴി പകർപ്പുകൾ ഉൾപ്പെടെ ഉള്ളവ വേണമെന്നതാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ആവശ്യം. മുഴുവൻ രേഖകളും നൽകുന്നതിലുള്ള എതിർപ്പ് പ്രോസിക്യൂഷൻ അറിയിച്ചു.
രണ്ട് തവണയാണ് എസ്ഐടിക്ക് രേഖാമൂലം എതിർപ്പ് അറിയിക്കാൻ കേസ് മാറ്റിവച്ചത്. ഇഡി കള്ളപ്പണ ഇടപാട് നടന്നോ എന്നത് പരിശോധിക്കുന്നതിൽ എതിർപ്പില്ല, എന്നാൽ സമാന്തര അന്വേഷണം വേണ്ട എന്ന നിലപാടിലാണ് എസ്ഐടി. അതെ സമയം കൈമാറുന്ന രേഖകൾ രഹസ്യമായി സൂക്ഷിക്കുമെന്നും, എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം എസ്ഐടിയെ എങ്ങനെയാണ് ബാധിക്കുക എന്ന മറുവാദം ആണ് കോടതിയിൽ ഉയർത്തിയത്. ഇരു വാദങ്ങളും പരിഗണിച്ചാണ് വിജിലൻസ് കോടതി ഇന്ന് നിർണായക വിധി പറയുക.
വിജിലൻസ് കോടതി അപേക്ഷ തള്ളിയാൽ രേഖകൾക്കായി മേൽക്കോടതിയെ സമീപിക്കാനാണ് ഇഡിയുടെ തീരുമാനം. കേസിൽ പദ്മകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബോർഡ് അംഗങ്ങളെ എസ്ഐടി ഉടൻ അറസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ട്.