Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി-ആർഎസ്എസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി പ്രാദേശിക നേതാക്കളുടെ ആത്മഹത്യ തുടർക്കഥയാകുന്നു. ആർഎസ്എസ് പ്രാദേശിക നേതാക്കൾ വ്യക്തിഹത്യ നടത്തിയെന്ന് നെടുമങ്ങാട് ആത്മഹത്യക്ക് ശ്രമിച്ച മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറി ശാലിനി സനിൽ. പനങ്ങോട്ടേല വാർഡിൽ ബിജെപി തന്നെയാണ് സ്ഥാനാർഥിയായി നിശ്ചയിച്ചത്. സീറ്റ് കിട്ടിയാലും ജയിക്കരുതെന്നായിരുന്നു ചിലരുടെ താൽപര്യം. നേതൃത്വത്തെ പരാതി അറിയിച്ചിരുന്നുവെന്നും ശാലിനി മീഡിയവണിനോട് പറഞ്ഞു.
ആർഎസ്എസ് പ്രാദേശിക നേതാക്കൾ വ്യക്തിഹത്യ നടത്തുകയും അപവാദ പ്രചരണം നടത്തുകയും ചെയ്തു. പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത ഘട്ടത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ശാലിനി പറഞ്ഞു. അതേസമയം, ശാലിനി ആത്മഹത്യക്ക് ശ്രമിച്ചത് സംഘടനാ പ്രശ്നങ്ങളെ തുടർന്നല്ലെന്ന് ബിജെപി പ്രാദേശിക നേതൃത്വം. വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങളാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നും ബിജെപി നെടുമങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറിസുനിൽ രാജ് പറഞ്ഞു.
ഇന്നലെ സീറ്റ് നൽകാത്തതിൽ മനംനൊന്ത് മറ്റൊരു പ്രവർത്തകൻ ആത്മഹത്യ ചെയ്തിരുന്നു. തിരുവനന്തപുരം തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. ആർഎസ്എസ് ബിജെപി നേതാക്കൾക്കെതിരെ ആത്മഹത്യാക്കുറിപ്പ്. പതിനാറാം വയസ് മുതൽ ആർഎസ്എസിന്റെയും ബിജെപിയുടെയും സജീവ പ്രവർത്തകനായിരുന്ന ഇയാൾ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പേരില്ലാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത്.