ഷിബുവിന്റെ ഹൃദയമിനി ദുർഗയിൽ മിടിക്കും; പുതുചരിത്രവുമായി എറണാകുളം ജനറൽ ആശുപത്രി

മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറക്കര സ്വദേശി ആർ. ഷിബുവിന്റെ അവയവങ്ങൾ ഇനി ഏഴുപേർക്ക് ആണ് പുതുജീവനേകുക

Update: 2025-12-22 13:27 GMT

കൊച്ചി: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ പുതുചരിത്രവുമായി എറണാകുളം ജനറൽ ആശുപത്രി. രാജ്യത്ത് ആദ്യമായാണ് സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. 21കാരിയായ നേപ്പാൾ സ്വദേശിനി ദുർഗകാമിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയം ഉടൻ സ്പന്ദിച്ചു തുടങ്ങും.

മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറക്കര സ്വദേശി ആർ. ഷിബുവിന്റെ അവയവങ്ങൾ ഇനി ഏഴുപേർക്ക് ആണ് പുതുജീവനേകുക. രാവിലെ 10:45 ഓടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അവയവങ്ങൾ എടുക്കുന്ന ശസ്ത്രക്രിയ ആരംഭിച്ചു. ഒന്നേമുക്കാലോടെ ഹൃദയവും രണ്ട് വൃക്കകളും കരളും നേത്ര പടലങ്ങളും ചർമ്മവും ശേഖരിക്കുന്ന ശസ്ത്രക്രിയ പൂർത്തിയായി.

Advertising
Advertising

2.55 ഓടെ ഹൃദയവുമായി എയർ ആംബുലൻസ് എറണാകുളം ഹയാത്തിലെ ഹെലിപാടിൽ പറന്നിറങ്ങി. നാലു മിനിറ്റിനുള്ളിൽ ജനറൽ ആശുപത്രിയിലേക്കെത്തി. അപൂർവ്വ ജനിതകരോഗം ബാധിച്ച നേപ്പാൾ സ്വദേശിനി ദുർഗയിൽ ഷിബുവിന്റെ ഹൃദയമിടിക്കും. ഒരു വർഷമായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി.

അവയവമാറ്റത്തിന് രാജ്യത്തെ പൗരന്മാർക്ക് മുൻഗണന നൽകണമെന്ന കേന്ദ്ര നിയമം അടക്കം മറികടന്ന് കോടതി ഉത്തരവുപ്രകാരമാണ് ദുർഗ്ഗക്ക് ഹൃദയം നൽകുന്നത്. മലയാളിയായ ഡോക്ടർ മുഖേനയാണ് ദുർഗ കേരളത്തിലേക്ക് എത്തിയത്. ഇതേ രോഗത്തെ തുടർന്ന്, ദുർഗയുടെ അമ്മയും മൂത്ത സഹോദരിയും മരിച്ചിരുന്നു. ദുർഗയുടെ സഹോദരനും കേരളത്തോട് നന്ദി പറഞ്ഞു. ഷിബുവിന്റെ വൃക്കകളും കരളും നേത്രപടലവും ത്വക്കും ദാനം ചെയ്തിട്ടുണ്ട്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News