ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിനൊരുങ്ങി എസ്ഐടി
കേസിൽ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവർധനനേയും വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ വിജയകുമാറിനെയും കെ.പി ശങ്കർദാസിനെയും പ്രതി ചേർക്കുന്നതിലും വൈകാതെ തീരുമാനം ഉണ്ടാകും.
ഇരുവരെയും പ്രതി ചേർക്കാത്തത് എന്താണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഡിസംബർ അഞ്ചിനുശേഷം കേസിന്റെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവർധനനേയും വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ളകേസിൽ സത്യസന്ധമായി അന്വേഷണം നടന്നാൽ ഉന്നതരും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നലെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിക്ക് മേൽ സമർദം ചെലുത്തി എന്ന തങ്ങളുടെ ആരോപണത്തിന് ഹൈക്കോടതി അടിവരയിട്ടു. എസ്ഐടിയിൽ അവിശ്വാസം പ്രകടിപ്പിക്കുന്നില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരാണ്. പക്ഷെ അവർക്കുമേൽ അനാവശ്യമായ സമ്മർദം ചെലത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.