ഹാക്കർ സായ് ശങ്കർ സ്വയം കീഴടങ്ങി, രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും: എസ്പി മോഹനചന്ദ്രൻ

ഇയാൾക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും എസ്.പി

Update: 2022-04-08 09:22 GMT
Advertising

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചനക്കേസിൽ ഹാക്കർ സായ് ശങ്കർ സ്വയം കീഴടങ്ങിയതാണെന്നും ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന്നെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും എസ്പി മോഹനചന്ദ്രൻ. ഇയാൾക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും എസ്.പി അറിയിച്ചു.

നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കറാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. ആന്ധ്രയിലെ പുട്ടപർത്തിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സായ് ശങ്കർ ഇന്നലെ രാത്രിയാണ് കീഴടങ്ങിയത്.

'മെമ്മറി കാർഡിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്തി'

നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് പല ദിവസങ്ങളിലായി ദിലീപ് ഉപയോഗിച്ചതിന് തെളിവ് ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. മെമ്മറി കാർഡിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്തിയെന്ന് വ്യക്തമായെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്ന വസ്തുതകൾ ലഭിച്ചെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്. ദിലീപ് അടക്കമുള്ളവർ ഫോണുകളിലെ വിവരങ്ങൾ മായ്ച്ച് കളയുന്നതിനായി അയച്ച മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. ദിലീപും സഹോദരീ ഭർത്താവ് സൂരജും ഉപയോഗിച്ചിരുന്ന ഫോണുകളിൽ നിന്ന് നിർണായക വിവരങ്ങൾ കണ്ടെത്തിയെന്നും അന്വേഷണസംഘം കോടതിയിൽ പറഞ്ഞു.

ഹൈക്കോടതിയിൽ സമർപ്പിച്ച ആറ് മൊബൈൽ ഫോണുകളിൽ നിന്ന് ലഭിച്ചത് ആയിരക്കണക്കിന് രേഖകളാണ്. ഫോണിലെ സംഭാഷണങ്ങൾ മാത്രം 200 മണിക്കൂറിലേറെ വരും. ആറ് ഫോണുകളിൽ രണ്ടെണ്ണത്തിൻറെ പരിശോധന 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. മറ്റ് നാല് ഫോണുകളുടെ പരിശോധന നടത്തേണ്ടതുണ്ട്. ദിലീപിന്റെ വീടിന് സമീപം കേസിലെ ഒന്നാം പ്രതി പൾസർ സുനി എത്തിയതിനും തെളിവുണ്ടെന്ന് അന്വേഷണസംഘം പറയുന്നു.

SP Mohanachandran said that hacker Sai Shankar had surrendered himself and was thinking of recording his secret statement.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News