'കാലം സാക്ഷി, പിറന്ന മണ്ണിനായുള്ള ഫലസ്തീൻ ജനതയുടെ രക്തസാക്ഷിത്വം വെറുതെയാവില്ല'; പി. മുജീബ് റഹ്മാൻ
ഗസ്സയിലെ ഒരു പിടി മണ്ണിൽ കാലുറപ്പിച്ച് സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന ഫലസ്തീൻ ജനത നടത്തുന്ന പോരാട്ടം ഇന്ന് സമാനതകളില്ലാത്തതാണെന്നും മുജീബ് റഹ്മാൻ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു
പി. മുജീബ് റഹ്മാൻ
കോഴിക്കോട്: ഫലസ്തീൻ വിമോചന പോരാട്ടം അതിജീവനത്തിന്റെ പോരാട്ടം കൂടിയാണെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ്റഹ്മാൻ. വിജയംവരെ ഓരോ ഫലസ്തീനിയും പൊരുതും. ഇസ്രയേലിന്റെ അതിക്രൂരമായ സാംസ്‌കാരിക അധിനിവേശത്തിനും വംശഹത്യക്കും സാമ്രാജ്യത്വ ഗൂഢാലോചനക്കുമെതിരെ പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനും ഖുദ്‌സിന്റെ വിമോചനത്തിനും വേണ്ടി അണയാത്ത പോരാട്ടവീര്യത്തോടെ അവർ പൊരുതുകയാണെന്നും മുജീബ് റഹ്മാൻ സോഷ്യൽമീഡിയിയൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഗസ്സയിലെ ഒരു പിടി മണ്ണിൽ കാലുറപ്പിച്ച്, അഭിനവ ഗോലിയാത്തുകളുടെ വംശീയ വൻമതിലുകളെ തകർത്ത്, സാമ്രാജ്യത്വ സംഖ്യ ശക്തികളുടെ സായുധ സന്നാഹങ്ങളെ അതിജീവിച്ച്, സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന ഫലസ്തീൻ ജനത നടത്തുന്ന പോരാട്ടം ഇന്ന് സമാനതകളില്ലാത്തതാണ്.പിറന്ന മണ്ണിനായുള്ള ഫലസ്തീൻ ജനതയുടെ രക്തസാക്ഷിത്വം വെറുതെയാവില്ലെന്നും മുജീബ് റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു.
പി. മുജീബ് റഹ്മാന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഫലസ്തീൻ വിമോചന പോരാട്ടം അതിജീവനത്തിന്റെ പോരാട്ടം കൂടിയാണ്. അതിനാൽ, വിജയംവരെ ഓരോ ഫലസ്തീനിയും പൊരുതും. ഇസ്രയേലിന്റെ അതിക്രൂരമായ സാംസ്‌കാരിക അധിനിവേശത്തിനും വംശഹത്യക്കും സാമ്രാജ്യത്വ ഗൂഢാലോചനക്കുമെതിരെ പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനും ഖുദ്‌സിന്റെ വിമോചനത്തിനും വേണ്ടി അണയാത്ത പോരാട്ടവീര്യത്തോടെ അവർ പൊരുതുകയാണ്.
ഗസ്സയിലെ ഒരു പിടി മണ്ണിൽ കാലുറപ്പിച്ച്, അഭിനവ ഗോലിയാത്തുകളുടെ വംശീയ വൻമതിലുകളെ തകർത്ത്, സാമ്രാജ്യത്വ സംഖ്യശക്തികളുടെ സായുധ സന്നാഹങ്ങളെ അതിജീവിച്ച്, സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന ഫലസ്തീൻ ജനത നടത്തുന്ന പോരാട്ടം ഇന്ന് സമാനതകളില്ലാത്തതാണ്. മസ്ജിദുൽ അഖ്‌സയുടെ താക്കോൽ കിനാവുകണ്ട് മുലപ്പാലിനൊപ്പം പോരാട്ടവീര്യവും പകർന്നു നൽകുന്ന ഫലസ്തീൻ ഉമ്മമാരെ നേരിടാൻ ലോകത്തെ മുഴുവൻ ആയുധപുരകൾക്കുമേൽ അടയിരിക്കുന്ന സാമ്രാജ്യത്വത്തിനും സയണിസത്തിനുമാവില്ല. പാടിപ്പുകഴ്ത്തപ്പെട്ട മൊസാദിന്റെ കൂർമബുദ്ധിയേയും അയൺ ഡോമിന്റെ റോക്കറ്റ് പ്രതിരോധ ശേഷിയേയും പരിഹാസ്യമാക്കി കഴിഞ്ഞ ദിവസം ഹമാസ് നടത്തിയ ചെറുത്തുനിൽപ്പ് ലോകത്തോട് വിളിച്ചുപറഞ്ഞതും ഈ അതിജീവനത്തിന്റെ ബലതന്ത്രത്തെക്കുറിച്ചാണ്. കാലം സാക്ഷി, പിറന്ന മണ്ണിനായുള്ള ഫലസ്തീൻ ജനതയുടെ രക്തസാക്ഷിത്വം വെറുതെയാവില്ല.