സുൽത്താൻ ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി നടത്തിയത് ലക്ഷങ്ങളുടെ അഴിമതിയെന്ന് വിജിലൻസ്

2013 ൽ ബാങ്കിന് വാഹനം വാങ്ങിയത് വ്യാജ ഉത്തരവുണ്ടാക്കി; ഫയലുകൾ കാണാതായതിലും ദുരൂഹത

Update: 2022-08-01 03:17 GMT
Editor : Lissy P | By : Web Desk
Advertising

വയനാട്: സുൽത്താൻ ബത്തേരിയിൽ ബാങ്ക് ഭരണസമിതി ലക്ഷങ്ങളുടെ അഴിമതി നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. കാർഷിക ഗ്രാമ വികസന ബാങ്ക് അധികൃതർ വാഹനം വാങ്ങുന്നതിലും ഓണറേറിയം നൽകുന്നതിലടക്കം വ്യാജരേഖ ചമച്ച് സാമ്പത്തിക തട്ടിപ്പ് നടത്തി. വ്യാജ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ റദ്ദാക്കാനും കേസിൽ പുനരന്വേഷണം നടത്താനും വിജിലൻസ് റിപ്പോർട്ടിൽ ശുപാർശയുണ്ട്.

2013 ൽ ബാങ്കിന് വേണ്ടി വാഹനം വാങ്ങിയത് ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ വ്യാജ ഉത്തരവ് ഉണ്ടാക്കിയാണെന്നാണ് വിജിലൻസ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഓണറ്റി സെക്രട്ടറിക്ക് അധികമായി തുക അനുവദിച്ച ഉത്തരവും കൃത്രിമമായി ഉണ്ടാക്കിയതാണ്. 2103 സെപ്റ്റംബർ പത്തിനും 2014 ജൂലൈ പത്തൊമ്പതിനും പുറപ്പെടുവിച്ചെന്ന്് കാണിച്ച ഈ ഉത്തരവുകൾ അടങ്ങുന്ന ഫയലുകൾ കാണാതായതിലും ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.

സഹകരണ വകുപ്പ് ചട്ടം 65, 68 പ്രകാരം നടത്തിയ അന്വേഷണത്തിൽ ഉത്തരവുകൾ വ്യാജമാണെന്ന് ജോയിൻറ് രജിസ്ട്രാറും രേഖാമൂലം മൊഴി നൽകി. എന്നാൽ ഇതൊന്നും പരിശോധിക്കാനോ കേസ് കൃത്യമായി അന്വേഷിക്കാനോ പൊലീസ് ശ്രമിച്ചില്ലെന്നാണ് വിജിലൻസിന്റെ നിരീക്ഷണം. ബാങ്ക് ഭരണസമിതിയുടെയും പൊലീസിന്റെയും വീഴ്ചകൾ വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായ പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News