സ്ത്രീത്വത്തെ അപമാനിച്ചു; ഷാജൻ സ്കറിയക്കെതിരെ കേസെടുത്ത് പൊലീസ്
താര ടോജോ അലക്സ് നൽകിയ പരാതിയിൽ കോടതി നിർദേശത്തെ തുടർന്നാണ് യൂ ട്യൂബർക്കെതിരെ പൊലീസ് കേസെടുത്തത്
കൊച്ചി: കോൺഗ്രസ് പ്രവർത്തക താര ടോജോ അലക്സിന്റെ പരാതിയിൽ യൂ ട്യൂബർ ഷാജൻ സ്കറിയക്കെതിരെ കേസെടുത്ത് പൊലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതി നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
മറുനാടൻ മലയാളി യൂ ട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയ, സോജൻ സ്കറിയ, ഗൂഗിൾ സിഇഒ സുന്ദർപിച്ചൈ ഉൾപ്പടെ 11 പേരെ പ്രതി ചേർത്താണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 'ആ ഗർഭം വ്യാജം, വില്ലത്തിയായി താര ടോജോ അലക്സ്' എന്ന തലക്കെട്ടിൽ മറുനാടൻ മലയാളി യൂ ട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത വിഡിയോ ആണ് കേസിന് അടിസ്ഥാനം. വിഡിയോയും അതിന് താഴെ വന്ന കമന്റുകളും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും എഫ്.ഐ.ആറിൽ പറയുന്നു.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്ന സമയത്ത് താര ടോജോ അലക്സിന്റെ പ്രതികരണം ഏറെ ചർച്ചയായിരുന്നു. 'എത്ര അലക്കി വെളുപ്പിച്ചാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടൻ തന്നെയെന്ന' ഫേസ് ബുക്ക് കുറിപ്പ് രാഹുൽ മാങ്കൂട്ടത്തലിനെതിരെയുള്ള പരോക്ഷ വിമർശനമായിരുന്നു. ഇതിനെ പിന്നാലെയാണ് മറുനാടൻ മലയാളി യുട്യൂബ് ചാനലിൽ താര ടോജോ ജോസഫിന്റെ ഫോട്ടോ ഉപയോഗിച്ച് വിഡിയോ അപ് ലോഡ് ചെയ്തത്.