സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍, ചാനൽ സംവാദം... എന്‍.എസ്.എസ് സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങൾക്കെതിരെ അധ്യാപക സംഘടനകൾ

സോഷ്യല്‍ മീഡിയ ഇടപെടല്‍ വരെ നിയന്ത്രിക്കുമെന്ന തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ

Update: 2023-06-09 02:10 GMT
Advertising

തിരുവനന്തപുരം: എന്‍.എസ്.എസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജീവനക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ അധ്യാപക സംഘടനകൾ. സോഷ്യല്‍ മീഡിയ ഇടപെടല്‍ വരെ നിയന്ത്രിക്കുമെന്ന തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് കേരള പ്രൈവറ്റ് കോജ് ടീച്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിനും ചാനൽ ചർച്ചകൾ പങ്കെടുക്കുന്നതിനുമടക്കം നിയന്ത്രണം ഏർപ്പെടുത്തിയാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്.

പുതിയ അധ്യയന വര്‍ഷത്തില്‍ എന്‍.എസ്.എസ് കോളജ് സെന്‍ട്രല്‍ കമ്മിറ്റി പുറത്തിറക്കിയ സർക്കുലറാണ് വിവാദമായിരിക്കുന്നത്. യുജിസി നിയമ വ്യവസ്ഥകൾ, സേവന നിയമങ്ങൾ, പ്രൊഫഷണൽ പെരുമാറ്റ ചട്ടങ്ങൾ എന്നിവ എയ്ഡഡ് കോളജ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ബാധകമാണെന്ന് സര്‍ക്കുലറിൽ പറയുന്നു. അധ്യാപകർക്ക് ടിവി ഷോകള്‍, ചാനൽ സംവാദങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതിന് പ്രിന്‍സിപ്പലിന്റെയോ മാനേജ്മെന്റിന്റെയോ മുന്‍കൂര്‍ അനുമതി തേടണം. സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ക്കും നിയന്ത്രണമുണ്ട്.

നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് സർക്കുലർ വ്യക്തമാക്കുന്നു. വിദ്യാർഥികളുടെയും അധ്യാപകരുടെയും രാഷ്ട്രീയ പ്രവർത്തനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ നടപടി ജീവനക്കാരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് അധ്യാപക സംഘടനകൾ പറയുന്നു. യുജിസി ചട്ടങ്ങൾക്കും സർവകലാശാല നിയമങ്ങൾക്കും വിരുദ്ധമാണ് ഈ നിയന്ത്രണങ്ങളെന്ന് അധ്യാപകർ പറയുന്നു. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് സംഘടനകളുടെ തീരുമാനം.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News