തെന്മല സർക്കിൾ ഓഫീസ് കുളത്തുപ്പുഴയിൽ തുടരും; ഉത്തരവിറക്കി ഐജി
ജനങ്ങൾ കൂടുതൽ താമസിക്കുന്ന കുളത്തുപ്പുഴയിൽ സ്റ്റേഷൻ സ്ഥിരമായി നിലനിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
കൊല്ലം: തെന്മല സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെ പ്രവർത്തനം കുളത്തുപ്പുഴയിൽ തന്നെ തുടരാൻ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിക്കായി പൊലീസ് ആസ്ഥാന ഐജി ഹർഷിത അട്ടല്ലൂരി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. തെന്മലയിൽ ഓഫീസിന് ആവശ്യമായ കെട്ടിട സൗകര്യങ്ങൾ ഇല്ലെന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
കൊല്ലം റൂറൽ മേഖലയിലാണ് തെൻമല സർക്കിൾ ഓഫീസ് സ്ഥിതി ചെയ്യുന്നത്. കുളത്തുപ്പുഴ, തെൻമല പൊലീസ് സ്റ്റേഷനുകളും ആര്യങ്കാവ് ചെക്ക് പോസ്റ്റും ഉൾപ്പെട്ടതാണ് തെൻമല സർക്കിൾ. പുനക്രമീകരണത്തിൻ്റെ ഭാഗമായി കുളത്തുപ്പുഴയിലുള്ള തെൻമല സർക്കിൾ ഓഫീസ് തെൻമലയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഇതിനെതിരെ ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായി. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്താണ് കുളത്തുപ്പുഴ. ഇവിടെ നിരവധി ആദിവാസി കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഇവരെല്ലാം ആശ്രയിക്കുന്ന ഓഫീസാണ് യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത വനമേഖല കൂടിയായ തെൻമലയിലേക്ക് മാറ്റിയതെന്നാണ് ആരോപണം.
നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെ തെൻമല സർക്കിൾ ഓഫീസ് താത്കാലികമായി കുളത്തുപ്പുഴയിൽ തന്നെ തുടരാനാണ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. എന്നാൽ ജനങ്ങൾ കൂടുതൽ താമസിക്കുന്ന കുളത്തുപ്പുഴയിൽ സ്റ്റേഷൻ സ്ഥിരമായി നിലനിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.