സി.പി.ഐ.എം പ്രവർത്തകൻ ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്

Update: 2022-02-21 13:06 GMT

സി.പി.ഐ.എം പ്രവർത്തകൻ ഹരിദാസിന്റെ മൃതദേഹം ന്യൂ മാഹി പുന്നോലിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലും തുടർന്ന് പുന്നോലിലും പൊതു ദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്.

 പോസ്റ്റ്‌മോർട്ടം കഴിഞ്ഞ ശേഷം പരിയാരം മെഡിക്കൽ കോളേജിൽ നിന്നാണ് വിലാപയാത്ര തുടങ്ങിയത്. സി.പി എം ജില്ലാ സെക്രട്ടറി എം. വി ജയരാജന്റെ നേതൃത്വത്തിലായിരുന്നു വിലാപയാത്ര. ഏറ്റവും അടുത്ത ബന്ധുക്കൾക്കാണ് വീട്ടിൽ കാണാൻ സൗകര്യമൊരുക്കിയത് . സിപിഎംന്റെ  മുതിർന്ന നേതാക്കളെല്ലാം വീട്ടിൽ എത്തിച്ചേർന്നിരുന്നു.

Advertising
Advertising

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് ആക്രമണം നടന്നത്.

രാഷ്ട്രീയ കൊലപാതകം ആണോ അല്ലയോ എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണം വന്നിട്ടില്ല. രാവിലെ ഹരിദാസിനെ കൊലപ്പെടുത്തുന്നത് കണ്ട സാക്ഷികളുടെ മൊഴി പൊലീസ് എടുത്തിരുന്നു. ഹരിദാസിനൊപ്പം വെട്ടേറ്റ സഹോദരന്റെ മൊഴി കണ്ണൂർ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലെത്തിയാണ് പൊലീസെടുത്തത്. കൂടാതെ അടുത്ത ബന്ധുക്കളുടെയും മൊഴി പൊലീസ് എടുത്തിരുന്നു. 

അന്വേഷണം നടക്കുന്നതിനാല്‍ പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ മാധ്യമങ്ങളോട് പറഞ്ഞു. ന്യൂമാഹി പൊലീസ് ഇൻസ്‌പെക്ടർക്കാണ് അന്വേഷണ ചുമതല.  അതേ സമയം കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്നാൽ ഇക്കാര്യം ബി.ജെ.പി നിഷേധിച്ചിട്ടുണ്ട്. കൊലപാതകത്തിൽ പങ്കില്ലെന്നും സി.പി.എം പ്രതികളെ മുൻകൂട്ടി പ്രഖ്യാപിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News