കേസ് വ്യക്തിക്ക് എതിരെയല്ല, വിധി സമൂഹത്തിന് സന്ദേശമാകണം: വിസ്മയ കേസിൽ പ്രോസിക്യൂഷൻ

പ്രതി വിദ്യാസമ്പന്നനും സർക്കാർ ഉദ്യോഗസ്ഥനുമായിട്ടും പ്രാകൃത നടപടിയാണ് ഭാര്യയോട് കാണിച്ചതെന്നും പ്രോസിക്യൂഷൻ

Update: 2022-05-24 06:35 GMT
Advertising

കൊല്ലം: വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കിരൺകുമാറിനെതിരെയുള്ള കേസ് വ്യക്തിക്ക് എതിരെ അല്ലെന്നും വിധി സമൂഹത്തിന് സന്ദേശമാകണമെന്നും പ്രോസിക്യൂഷൻ. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സംഭവത്തിലെ പ്രതി സർക്കാർ ഉദ്യോഗസ്ഥനാണെന്നും നിയമം പാലിക്കാനുള്ള ബാധ്യത പ്രതിക്കുണ്ടെന്നും പറഞ്ഞു.

പ്രതി വിദ്യാസമ്പന്നനും സർക്കാർ ഉദ്യോഗസ്ഥനുമായിട്ടും പ്രാകൃത നടപടിയാണ് ഭാര്യയോട് കാണിച്ചതെന്നും ചൂണ്ടിക്കാട്ടി. നാളെ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രാസിക്യൂഷൻ ആവശ്യപ്പെട്ടു. മുഖത്ത് ചവിട്ടിയ പ്രതി എന്ത് സന്ദേശമാണ് നൽകുന്നതെന്നും ചോദിച്ചു. വിധി രാജ്യം ഉറ്റുനോക്കുന്നതാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും ശിക്ഷ സമൂഹത്തിന് സന്ദേശമാകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

അതേസമയം, താന്‍ തെറ്റ് ചെയ്തില്ലെന്ന് വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാര്‍ കോടതിയില്‍. വിസ്മയയുടേത് ആത്മഹത്യയാണ്. താന്‍ നിരപരാധിയാണെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു. ഇന്ന് കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് കിരണ്‍ കോടതിയില്‍ ഇങ്ങനെ പറഞ്ഞത്.അച്ഛന് സുഖമില്ല. അച്ഛന് രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ട്. ഓർമക്കുറവുണ്ട്. അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാല്‍ ശിക്ഷയിൽ ഇളവ് വേണം. തനിക്ക് പ്രായം കുറവാണെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു.

കേസിന്‍റെ നാള്‍വഴി

  • 2019 മേയ് 31നായിരുന്നു ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന വിസ്മയയും മോട്ടോർ വാഹന വകുപ്പിൽ എ.എം.വി.ഐയായിരുന്ന കിരൺ കുമാറുമായുള്ള വിവാഹം. ദാമ്പത്യ ജീവിതം തുടങ്ങി ആദ്യ മാസം മുതൽ തന്നെ സ്ത്രീധനത്തെ ചൊല്ലി കിരൺ പീഡിപ്പിക്കുന്നുവെന്ന് വിസ്മയ മാതാപിതാക്കളോട് പരാതി പറഞ്ഞു. സഹോദരൻ വിജിത്തിന്‍റെ വിവാഹത്തിൽ കിരൺ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതോടെ മാനസികമായി കൂടുതൽ അകന്നു. എന്നാല്‍ 2021 ജൂൺ 17ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിസ്മയയെ കിരൺ കോളജിലെത്തി അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
  • 2021 ജൂൺ 21ന് വിസ്മയയെ ശാസ്താംകോട്ട ശാസ്താം നടയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • 2021 ജൂൺ 22ന് വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിസ്മയയുടെ വാട്സ് ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തി
  • 2021 ജൂൺ 22ന് വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കിരൺ കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
  • 2021 ആഗസ്റ്റ് 6ന് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
  • 2021 സെപ്റ്റംബർ 10ന് ഐ.ജി. ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു
  • 2022 ജനുവരി 10ന് കേസിന്‍റെ വിചാരണ തുടങ്ങി2022 മാർച്ച് 2ന് കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു
  • 2022 മെയ് 23ന് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ അഞ്ച് കുറ്റങ്ങള്‍ കിരണ്‍ ചെയ്തെന്ന് കോടതി കണ്ടെത്തി.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Similar News