മുങ്ങിയ കപ്പലിൽ 643 കണ്ടെയ്നറുകൾ, നാൽപതെണ്ണം ഒഴുകിപ്പോയി,13 ൽ അപകടകരമായ രാസവസ്തുക്കൾ
കപ്പൽ മുങ്ങിയ സ്ഥലത്ത് നിന്നും 20 നോട്ടിക്കൽ മൈൽ പരിധിയിൽ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തി
കൊച്ചി: കൊച്ചിയിൽ അപകടത്തിൽപ്പെട്ട കപ്പലിലുണ്ടായിരുന്നത് 643 കണ്ടെയ്നറുകൾ. അതിൽ 40 എണ്ണം ഒഴുകിപ്പോയി. 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കളുണ്ടായിരുന്നത്.
അതേസമയം കപ്പൽ മുങ്ങിയ സ്ഥലത്ത് നിന്നും 20 നോട്ടിക്കൽ മൈൽ പരിധിയിൽ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തി. ഇന്നലെ കപ്പൽ ചരിഞ്ഞപ്പോൾ എട്ട് കണ്ടെയ്നറുകൾ വീണിരുന്നു.
കപ്പൽ മുങ്ങിയതോടെയാണ് കൂടുതൽ കണ്ടെയ്‌നറുകൾ കടലിലേക്ക് വീണത്. 643 കണ്ടെയ്‌നറുകളുണ്ടായിരുന്നതിൽ 40 എണ്ണം ഒഴുകിപ്പോയി. 13 കണ്ടെയ്‌നറുകളിലാണ് അപകടകരമായ രാസവസ്തുക്കളുള്ളത്. കണ്ടെയ്‌നറുകൾ വീണ്ടെടുക്കാൻ രണ്ടു കപ്പലുകളുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. മലിനീകരണ നിയന്ത്രണ സംവിധാനമുള്ള ICG സക്ഷം മേഖലയിൽ നിരീക്ഷണം തുടരുന്നു. കപ്പലിലെ നാവികരെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും.
കണ്ടെയ്‌നറുകൾ കണ്ടാൽ തൊടരുതെന്നും അതിനടുത്തേക്ക് പോകരുതെന്നും ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്ട്രട്ടറി ശേഖർ കുര്യക്കോസ് നിർദേശം നൽകി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് നിർദേശം.
തീരദേശത്ത് എന്തെങ്കിലും കണ്ടാൽ 200 മീറ്റർ അകലെ മാറിനിൽക്കണമെന്നും ഉടൻ 112 ൽ വിളിച്ച് അറിയിക്കണമെന്നും നിർദേശം. ചോർന്നത് മറൈൽ ഓയിലാണെന്നും കണ്ടെയ്‌നറിനുള്ളിൽ നിന്ന് ഒന്നും ചോർന്നിട്ടില്ലെന്നും ശേഖർ കുര്യാക്കോസ് വ്യക്തമാക്കി. കടലിൽ എണ്ണപ്പാട രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഏറ്റവും കൂടുതൽ സാധ്യത ആലപ്പുഴ തീരത്താണെന്നും ഇന്നലെ ഉച്ചയ്ക്ക് മറിഞ്ഞ കണ്ടെയ്‌നറുകൾ ഇന്ന് ഉച്ചയോടെ തീരത്തെത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റാപ്പിഡ് റെസ്‌പോൺസ് ടീം എല്ലാ ജില്ലകളിലും തയ്യാറാണെന്നും കൂട്ടംകൂടി നിൽക്കരുതെന്ന് മാധ്യമങ്ങൾക്ക് അടക്കം നിർദേശവും നൽകി. ഫിഷറീസ് സ്റ്റേഷനിൽ അറിയിപ്പ് നൽകിയിട്ടുണ്ട്. അവലോകന യോഗത്തിൽ പോലീസ്, ഫയർഫോഴ്‌സ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി തലവന്മാരും തീരദേശ ജില്ലകളിലെ കളക്ടർമാരും പങ്കെടുത്തു.