Writer - അൻഫസ് കൊണ്ടോട്ടി
anfas123
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ ഘാതകരെ തുറന്നുവിടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണ് പുറത്തുവന്നതെന്ന് ഷാഫി പറമ്പില്‍ എംപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തടക്കം ബിജെപിക്കുണ്ടായ നേട്ടങ്ങള്‍ക്ക് നന്ദി പറയേണ്ടത് പിണറായി വിജയനോടാണെന്നും ഷാഫി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കും ഫലമെന്ന് മുഖ്യമന്ത്രി നേരത്തെ പറ്ഞ്ഞിരുന്നു. അധികാരത്തിലിരിക്കുന്നവരേക്കാള്‍ ശക്തി ജനങ്ങള്‍ക്കാണെന്ന് ഫലം പുറത്ത് വന്നതോടെ തെളിഞ്ഞെന്നും ഷാഫി പ്രതികരിച്ചു.
'ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി. ഒട്ടും അഹങ്കാരമില്ലാതെ ജനങ്ങളിലേക്ക് ഇറങ്ങും. 2026ലേക്കുള്ള ഇന്ധനമാണ് ഈ വിജയം. കൊടുത്താല്‍ ഒരുമയോടെ മുന്നോട്ട് പോകും. കെ.സി വേണുഗോപാലിന്റെയും സണ്ണിജോസഫിന്റെയും നേതൃപരമായ ഇടപെടല്‍ വിജയത്തില്‍ കാര്യമായി പങ്കുവഹിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ കഠിനാധ്വാനം അത്യധികം ഗുണം ചെയ്തു.' മുന്നണിയുടെ വിജയത്തില്‍ മുസ്‌ലിം ലീഗ് അതിശക്തമായ വിജയത്തിന് ഇന്ധനം പകര്‍ന്നുവെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
'ജനങ്ങള്‍ക്ക് വേണ്ടിയുള്ള കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയം. വടകരയിലെ ജനങ്ങളോട് എത്രതന്നെ നന്ദി പറഞ്ഞാലും മതിയാകില്ല. വടകരയില്‍ ചരിത്ര മുന്നേറ്റമുണ്ടായി. സിപിഎമ്മിന്റെ കുത്തക പഞ്ചായത്തുകളില്‍ ചരിത്രവിജയമാണുണ്ടായത്. ടിപിയുടെ ഘാതകരെ തുറന്നുവിടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണ് പുറത്ത് വന്നിരിക്കുന്നത്. കോഴിക്കോട് കോര്‍പറേഷനില്‍ വിജയത്തോളം പോന്ന റിസള്‍ട്ടാണുണ്ടായത്. മറ്റേതെങ്കിലും പ്രസ്ഥാനങ്ങളുമായി കൂട്ടിക്കെട്ടി ഈ വിജയത്തെ കാണാനാകില്ല. ശബരിമല പ്രധാനപ്പെട്ട ഒരു വിഷയം തന്നെയായിരുന്നു. അമ്പലക്കള്ളന്മാരോട് കടക്ക് പുറത്തെന്ന് പറഞ്ഞവരില്‍ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്.'
'ഔദാര്യം കൊടുത്തത് പോലെയാണ് എം.എം മണിയുടെ പ്രതികരണം. ആരുടെയും തറവാട്ട് സ്വത്തില്‍ നിന്നല്ല ക്ഷേമപെന്‍ഷന്‍ കൊടുത്തത്. അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണത്.' വാങ്ങി ശാപ്പാട് അടിക്കാന്‍ കൊടുത്താല്‍ വോട്ട് ചെയ്യുമെന്ന് പറഞ്ഞ് ജനങ്ങളെ വിലകുറച്ച് കണ്ടെന്നും ബിജെപിക്ക് ഉണ്ടായ നേട്ടങ്ങളില്‍ സിപിഎം മറുപടി പറയണമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.