'കേരളം മുഴുവൻ പൊലീസ് സംരക്ഷണമില്ലാതെ സഞ്ചരിക്കും'; ഇ.പി യുടെ പ്രസ്താവന വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് വി.ഡി സതീശന്‍

കേരളത്തിലെ ഒരു പൊതുപ്രവർത്തകനും പറയാൻ പാടില്ലാത്ത ഭാഷയിലാണ് ജയരാജൻ ആ മാധ്യമ പ്രവർത്തകനെ കുറിച്ച് പറഞ്ഞത്'. വി.ഡി സതീശൻ പറഞ്ഞു

Update: 2023-03-07 13:30 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ വഴിയിൽ തടയുമെന്ന ഇ.പി യുടെ പ്രസ്താവന വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 'കേരളം മുഴുവൻ ഒരു പൊലീസ് സംരക്ഷണയും ഇല്ലാതെ തന്നെ ഞാൻ യാത്ര ചെയ്യും. സർക്കാരിനെ നന്നാക്കാനല്ല കൺവീനറുടെ വരവ്. കൂടുതൽ കുഴപ്പത്തിൽ ചാടിക്കാനാണ്. നൗഫലിനെതിരായ എം.വി ജയരാജന്‍റെ പ്രസ്താവന സി.പി.എം നേതാക്കൾ കേട്ടില്ലായിരിക്കും പക്ഷേ ഞങ്ങളെല്ലാം കേട്ടു. കേരളത്തിലെ ഒരു പൊതുപ്രവർത്തകനും പറയാൻ പാടില്ലാത്ത ഭാഷയിലാണ് ജയരാജൻ ആ മാധ്യമ പ്രവർത്തകനെ കുറിച്ച് പറഞ്ഞത്'. വി.ഡി സതീശൻ പറഞ്ഞു.

Advertising
Advertising



അതേസമയം എം.വി ജയരാജന്റെ വംശീയ അധിക്ഷേപം തള്ളി സി.പി.എം രംഗത്തെത്തി. പേരിന്റെ അടിസ്ഥാനത്തിൽ ആരെയും അപമാനിക്കുന്നത് സി.പി.എമ്മിന്റെ നയമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ലാദൻ എന്ന് വിളിച്ച് അധിക്ഷേപിച്ചത്. പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകനെ എം വി ജയരാജൻ ബിൻ ലാദനോട് ഉപമിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം.



സിപിഎമ്മിൻറെ ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ. ഈ സംഭവം ശ്രദ്ധയിൽപെട്ടില്ലെന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. എന്നാൽ പേരിൻറെ പേരിൽ ആരെയും അധിക്ഷേപിക്കുന്നത് പാർട്ടിയുടെ നയമല്ലെന്നും ഗോവിന്ദൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലേഖകനെയായിരുന്നു സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി അധിക്ഷേപിച്ചത്. കണ്ണൂരിൽ വെച്ചായിരുന്നു ഏഷ്യാനെറ്റ് റിപ്പോർട്ടറെ നൗഫൽ ബിൻ ലാദൻ എന്നുവിളിക്കട്ടെ എന്ന് ജയരാജൻ ചോദിച്ചത്. വ്യാജ വാർത്താ വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു എം.വി ജയരാജന്റെ വിവാദ പരാമർശം.



ജയരാജന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് വി.ടി ബൽറാമും രംഗത്തെത്തിയിരുന്നു. ജയരാജന്റേത് പച്ചയായ ഇസ്ലാമോ ഫോബിയയും വംശവെറിയുമാണെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News