തിരുമല അനിലിന്റെ ആത്മഹത്യ: വായ്പയെടുത്തവരിൽ ബിജെപി നേതാക്കളും; സഹകരണ സംഘത്തിലെ വിവരങ്ങൾ പുറത്ത്
സംസ്ഥാന നേതാക്കൾ മുതൽ ബിജെപി കൗൺസിലർമാർ വരെ വായ്പ എടുത്തവരുടെ പട്ടികയിലുണ്ട്
Photo|Special Arrangement
തിരുവനന്തപുരം: ആത്മഹത്യചെയ്ത തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ തിരുമല അനിൽ പ്രസിഡന്റായ സഹകരണ സംഘത്തിൽ നിന്ന് വായ്പയെടുത്തവരിൽ ബിജെപി നേതാക്കളും. സംസ്ഥാന നേതാക്കൾ മുതൽ ബിജെപി കൗൺസിലർമാർ വരെ വായ്പ എടുത്തവരുടെ പട്ടികയിലുണ്ട്.എട്ട് ലക്ഷം മുതൽ 12 ലക്ഷം വരെയാണ് നേതാക്കൾ വായ്പ എടുത്തത്.
അതേസമയം, ആത്മഹത്യാ കേസിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തിരുമല അനിലിന്റെ ആത്മഹത്യക്ക് മുൻപുള്ള ഫോൺ രേഖകളും, സഹകരണ സംഘത്തിന്റെ ഇടപാടുകളുമാണ് പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ ബിജെപി നേതാക്കളാരും പരസ്യ പ്രതികരണത്തിന് പിന്നീട് മുതിർന്നിട്ടില്ല.പരസ്യ പ്രതികരണം നേതൃത്വം വിലക്കിയെങ്കിലും നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ ഉയരുന്നത് കടുത്ത അമർഷം. ബിജെപി തിരുമലയിൽ വിളിച്ചുചേർത്ത അനുശോചന യോഗത്തിൽ നിന്നും എതിർപ്പ് അറിയിച്ച് ഒരു വിഭാഗം വിട്ടുനിന്നു.
ബിജെപിയെ വെട്ടിലാക്കുന്നതായിരുന്നു അനിലിന്‍റെ ആത്മഹത്യാക്കുറിപ്പ്. നമ്മുടെ ആളുകളെ സഹായിച്ചെന്നും പണം തിരിച്ചടയ്ക്കാതിരുന്നിട്ടും മറ്റു നടപടികളിലേക്ക് കടന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ആരും പണം തിരിച്ചടച്ചില്ല, ഇതാണ് ബാങ്ക് പ്രതിസന്ധിക്ക് കാരണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. 'ഇപ്പോള്‍ ഒരു പ്രതിസന്ധി എല്ലാ സംഘത്തിലും ഉള്ളതുപോലെ ഉണ്ട്. ഇതുവരെയും എഫ്ഡി കൊടുക്കാനുള്ളവര്‍ക്കെല്ലാം കൊടുത്തു. നേരത്തെ പോലെ ചിട്ടിയോ ദിവസവരുമാനമോ ഇപ്പോള്‍ ഇല്ലാതായി. ആയതിനാല്‍ തന്നെ എഫ്ഡി ഇട്ടിട്ടുള്ള ആള്‍ക്കാര്‍ അവരുടെ പണത്തിന് കാലതാമസം വരാതെ ആവശ്യത്തിലധികം സമ്മര്‍ദം തരുന്നു'- കുറിപ്പില്‍ പറയുന്നു.