ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് 20 ദിവസത്തെ പരോൾ
ടി.പി കേസിലെ പ്രതികൾക്ക് പരോളിന് ജയിൽ ഡിഐജി പണം വാങ്ങിയെന്ന പരാതി കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്
കോഴിക്കോട്: ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും പരോൾ. 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത് . ടി.പി കേസിലെ പ്രതികൾക്ക് പരോളിന് ജയിൽ ഡിഐജി പണം വാങ്ങിയെന്ന പരാതി കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
പ്രതി കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് പണംവാങ്ങി ജയിലിൽ സൗകര്യങ്ങൾ ഒരുക്കിയെന്നും പരോൾ അനുവദിക്കാൻ പലരിൽനിന്ന് പണം വാങ്ങിയെന്നും കണ്ടെത്തിയതിനെത്തുടർന്ന് ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്‍റെ പേരിൽ വിജിലൻസ് കേസെടുത്തത്. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടുത്തദിവസംതന്നെ വിജിലൻസ് മേധാവി സർക്കാരിന് റിപ്പോർട്ട് നൽകും.
രാഷ്ട്രീയക്കൊലപാതകങ്ങൾ ഉൾപ്പെടെയുള്ളവയിലെ പ്രതികൾക്ക് ജയിലിൽ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിന് വിനോദ് കുമാര്‍ തടവുകാരുടെ ബന്ധുക്കളിൽനിന്ന് പണം കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. മയക്കുമരുന്നു കേസുകളിലെ പ്രതികൾക്ക് ഉൾപ്പെടെ ഇത്തരത്തിൽ പണംവാങ്ങി സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. തടവുകാരുടെ ബന്ധുക്കളിൽനിന്ന് പണം വാങ്ങിയശേഷം അനുകൂല റിപ്പോർട്ടുകളുണ്ടാക്കി പരോൾ അനുവദിച്ചെന്നും പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞു.