'ബാഹ്യ ഇടപെടൽ ഇല്ല'; പൂരം കലക്കലിൽ എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

കമ്മീഷണറായിരുന്ന അങ്കിത് അശോകിന്റെ വീഴ്ചയാണ് പൂരം കലങ്ങാൻ കാരണമെന്നാണ് എഡിജിപി എം.ആർ അജിത്കുമാർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.

Update: 2024-09-22 01:56 GMT

തിരുവനന്തപുരം: തൃശൂർ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് എഡിജിപി എം.ആർ അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ട്. ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഉണ്ടായിട്ടില്ല. അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടാണ് റിപ്പോർട്ട്.

പൂരം ഏകോപനത്തിൽ കമ്മീഷണർക്ക് വീഴ്ച പറ്റി. പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. അങ്കിത് അശോകിന്റെ പരിചയക്കുറവാണ് വീഴ്ചക്ക് കാരണമെന്നും എഡിജിപി എം.ആർ അജിത്കുമാർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം പൂരം കലക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് എം.ആർ അജിത്കുമാർ ആണെന്നാണ് പി.വി അൻവർ എംഎൽഎയും പ്രതിപക്ഷവും ആരോപിക്കുന്നത്. ആരോപണ വിധേയൻ തന്നെ തയ്യാറാക്കിയ റിപ്പോർട്ടിന്റെ വിശ്വാസ്യത ചർച്ചയാവുമെന്ന് ഉറപ്പാണ്. യുഡിഎഫും എൽഡിഎഫ് ഘടകകക്ഷിയായ സിപിഐയും ഈ റിപ്പോർട്ടിനോട് എങ്ങനെ പ്രതികരിക്കുമെന്നതും പ്രധാനമാണ്.

Advertising
Advertising

അന്വേഷണ റിപ്പോർട്ട് 24ന് മുമ്പ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ രാവിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വൈകിട്ടോടെ എഡിജിപി റിപ്പോർട്ട് സമർപ്പിച്ചത്. ബിജെപിക്ക് തൃശൂരിൽ വഴിയൊരുക്കാൻ ആസൂത്രിതമായി പൂരം കലക്കിയെന്നാണ് പ്രതിപക്ഷവും എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽകുമാറും ആരോപിക്കുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News