വിദ്വേഷ പ്രചാരകനെ ഹൈക്കോടതി സ്റ്റാൻഡിങ് കോൺസലായി നിയമിച്ച് യുഡിഎഫ് പഞ്ചായത്ത്
നടപടി പിൻവലിക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് നിർദ്ദേശം നൽകിയതായി യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലി അറിയിച്ചു
മലപ്പുറം: യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൻ്റെ ഹൈക്കോടതി സ്റ്റാൻഡിങ് കമ്മിറ്റി കോൺസൽ വിദ്വേഷ പ്രചാരകനും സംഘപരിവാർ അനുകൂലിയുമായ അഭിഭാഷകൻ. നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന വഴിക്കടവ് പഞ്ചായത്താണ് അഡ്വക്കറ്റ് കൃഷ്ണരാജിനെ ഹൈക്കോടതി സ്റ്റാൻഡിങ് കമ്മിറ്റി കോൺസൽ ആക്കിയത്. നടപടി പിൻവലിക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് നിർദേശം നൽകിയതായി യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലി അറിയിച്ചു.
ടി.പി അഷ്റഫലിയുടെ കുറിപ്പ്
വഴിക്കടവിലെ ആ നിയമനം നടത്തിയത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ചാർജ് വഹിച്ചിരുന്ന നിലമ്പൂർ ബിഡിഒയും സിപിഎമ്മിൻ്റെ ജില്ലാ പഞ്ചായത്ത് അംഗവുമായ ഷെറോണ റോയിയുടെ ഭർത്താവുമായ സന്തോഷാണ്.
സന്തോഷിൻ്റെ ഗൂഢതാൽപര്യങ്ങളാണ് സംഘപരിവാറുകാരൻ്റെ നിയമനത്തിന് പിന്നിൽ. സെക്രട്ടറിയുടെ നടപടി പിൻവലിക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ നെടുമ്പാടി, വൈസ് പ്രസിഡന്‍റ് റെജി എന്നിവർക്ക് മുസ്‍ലിം ലീഗ്, കോൺഗ്രസ് നേതാക്കൾ നിർദേശം നൽകിയിട്ടുണ്ട്. തുടർ നടപടികൾ ഉടൻ കൈക്കൊള്ളും.
സമൂഹമാധ്യമങ്ങളിലും പുറത്തും തീവ്ര വർഗീയ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് സംഘപരിവാർ അനുകൂലിയായ കൃഷ്ണരാജ്. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് നൽകിയ ഹരജിക്കെതിരെ നൽകിയ തടസ ഹരജിയിൽ കാസയ്ക്ക് വേണ്ടി ഹാജരാകുന്നത് കൃഷ്ണരാജാണ്. കെഎസ്ആർടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ കേസുണ്ട്.