ശബരിമല സ്വർണക്കൊള്ള: ഇപ്പോഴത്തെ ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്ന് വി.ഡി സതീശൻ
സ്വർണപ്പാളി മോഷണ കേസിൽ ഇന്നലെ ഉണ്ടായ വിധി ഞെട്ടിപ്പിക്കുന്നതെന്നായിരുന്നു കെ.സി വേണുഗോപാലിൻ്റെ പ്രതികരണം
പാലക്കാട്: ഇപ്പോഴത്തെ ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദേവസ്വം ബോർഡ് പ്രസിഡൻ്റ് കള്ളനാണ്. ഏതെങ്കിലും കള്ളൻ താനാണ് കട്ടതെന്ന് സമ്മതിക്കുമോയെന്നും സ്വർണ കവർച്ചയിൽ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം കോടതി പൂർണ്ണമായും അംഗീകരിച്ചുവെന്നും വി.ഡി സതീശൻ പറഞ്ഞു.
സ്വർണ്ണ കവർച്ചയാണ് നടന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. ഞെട്ടിക്കുന്ന തെളിവുകളാണ് കോടതി കണ്ടെത്തിയത്. ദേവസ്വം പ്രസിഡൻ്റ് ഇടപെട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്നെ നൽകിയത്. ദേവസ്വം മാനുവൽ ലംഘിക്കപ്പെട്ടു. ദ്വാരപാലക ശിൽപം ഉൾപ്പടെ പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ല എന്ന ഹൈക്കോടതി വിധി ഉൾപ്പെടെ ലംഘിക്കപ്പെട്ടു. ഇപ്പോഴത്തെ ദേവസ്വം ബോർഡിന് ബന്ധമില്ല എന്ന് സർക്കാരിന്റെ വാദം കോടതി തന്നെ തള്ളി. പ്രതിപക്ഷം കേരളത്തിൽ പറഞ്ഞത് മുഴുവൻ കാര്യങ്ങളും 100% ശരിയാണെന്ന് കോടതി തന്നെ പറഞ്ഞു. ഉദ്യോഗസ്ഥരാണ് കാരണക്കാർ എങ്കിൽ പിന്നെയെന്തിനാണ് നോക്കുകുത്തിയായി ദേവസ്വം പ്രസിഡൻ്റ് എന്നും വി.ഡി സതീശൻ ചോദിച്ചു.
സ്വർണപ്പാളി മോഷണ കേസിൽ ഇന്നലെ ഉണ്ടായ വിധി ഞെട്ടിപ്പിക്കുന്നതെന്നായിരുന്നു കെ.സി വേണുഗോപാലിൻ്റെ പ്രതികരണം. നേരത്തെ നടന്ന കൊള്ള സാധൂകരിക്കാൻ വീണ്ടും പോറ്റിക്ക് കരാർ നൽകി. ദേവസ്വം ബോർഡ് പ്രസിഡൻ്റ് മാത്രം വിചാരിച്ചാൽ നടക്കുന്ന കൊള്ളയല്ല. മാർക്സിസ്റ് പാർട്ടിയിൽ നേതാക്കൾ അറിയാതെ ഇലയനങ്ങില്ല എന്ന് എല്ലാവർക്കും അറിയാമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
ബോര്‍ഡ് പ്രസിഡന്റിന്റെയും ദേവസ്വം കമ്മിഷണറുടെയും നടപടികള്‍ സംശയകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പോറ്റിക്ക് അനുകൂലമായി ബോര്‍ഡ് പ്രസിഡന്റ് നിലപാടെടുത്തെന്നും ഇത് നിസാരമായി കാണാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. രണ്ട് വര്‍ഷത്തെ കത്തിടപാടുകള്‍ എസ്ഐടി അന്വേഷിക്കണം. 500 ഗ്രാം സ്വര്‍ണം എങ്ങോട്ട് പോയി എന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് അറിയാം. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് നിരീക്ഷണം.