'ഉടമയുടെ രാഷ്ട്രീയം നോക്കിയല്ല വാഹനങ്ങൾ ബുക്ക് ചെയ്തത്'- എം.വി ജയരാജൻ

'ഏഴിമലയിൽ രാഷ്ട്രപതിക്ക് അകമ്പടിയായി ഉപയോഗിച്ചത് ഇതേ വാഹനമാണ്'

Update: 2022-04-18 10:59 GMT

കോഴിക്കോട്: സിപിഎം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനത്തെ ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി സിപിഎം. ഉടമയുടെ രാഷ്ട്രീയം നോക്കിയല്ല വാഹനങ്ങൾ ബുക്ക് ചെയ്തതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു.

സിപിഎം അല്ലാത്തവർകൂടി സഹകരിച്ച പരിപാടിയായിരുന്നു പാർട്ടി കോൺഗ്രസ്. ഏഴിമലയിൽ രാഷ്ട്രപതിക്ക് അകമ്പടിയായി ഉപയോഗിച്ചത് ഇതേ വാഹനമാണ്. അനാവശ്യ വിവിദമാണ് ബിജെപി ഉണ്ടാക്കുന്നത്. ഇത്തരം ആക്ഷേപങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യെച്ചൂരി സഞ്ചരിച്ച കാർ വാടകക്ക് നൽകിയതാണെന്ന് പറഞ്ഞ് ഉടമ സിദ്ദീഖ് പുത്തൻപുരയിൽ രംഗത്ത് വന്നിരുന്നു. രാഷ്ട്രീയക്കേസുകൾ മാത്രമാണ് തനിക്കെതിരെയുള്ളത്. താൻ ലീഗ് കാരനാണെന്നും എസ്.ഡി.പി.ഐയുമായി ബന്ധമില്ലെന്നും സിദ്ദീഖ് പറഞ്ഞു.

Advertising
Advertising

യെച്ചൂരി സഞ്ചരിച്ചത് എസ്.ഡി.പി.ഐ ബന്ധമുള്ള ക്രിമിനലിന്റെ കാറിലായിരുന്നുവെന്ന് ബിജെപി ആരോപിച്ചിരുന്നു. കണ്ണൂർ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആണ് ആരോപണവുമായി രംഗത്തെത്തിയിരുന്നത്. യെച്ചൂരി യാത്ര ചെയ്ത കെ.എൽ 18 എ.ബി-5000 ഫോർച്ച്യൂണർ കാർ ഉടമ സിദ്ദീഖ് നിരവധി കേസിൽ പ്രതിയാണെന്നായിരുന്നു ആരോപണം. 2010 ഒക്‌ടോബർ മാസം 21ന് നാദാപുരം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബി.ജെ.പി നേതാവ് വാദിച്ചിരുന്നു.

'സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററുടെ നിർദേശപ്രകാരമാണ് വാഹനമെത്തിച്ചത്. സി.പി.എമ്മുമായി പുലബന്ധമില്ലാത്ത ഇയാൾ പകൽ ലീഗും രാത്രികാലങ്ങളിൽ എസ്.ഡി.പി.ഐ പ്രവർത്തകനുമാണ്. അതോടൊപ്പംതന്നെ ഇയാൾ സി.പി.എമ്മുമായും സജീവബന്ധം നിലനിർത്തുന്നു. സിദ്ദീഖിന്റെ വാഹനം അഖിലേന്ത്യാ സെക്രട്ടറി ഉപയോഗിച്ചതിലൂടെ സി.പി.എമ്മും എസ്.ഡി.പി.ഐയും തമ്മിലുള്ള ബന്ധമാണ് വ്യക്തമാകുന്നത്. അഖിലേന്ത്യാ സെക്രട്ടറിക്ക് ഉപയോഗിക്കാനുള്ള വാഹനം പോലും എസ്.ഡി.പി.ഐക്കാൻ നൽകേണ്ട സാഹചര്യം വ്യക്തമാക്കുന്നത് സി.പി.എം നേതൃത്വവും എസ്.ഡി.പി.ഐയും തമ്മിലുള്ള ബന്ധമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News