അഫാൻ കൊലപാതകം നടത്താൻ പോകുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്ത്
ഉച്ചയ്ക്ക് ഒരു ഒരുമണിക്ക് കല്ലറ പാങ്ങോട് കൂടി കടന്നു പോകുന്നതാണ് ദൃശ്യം
തിരുവനന്തപുരം: പ്രതി അഫാൻ കൊലപാതകം നടത്താൻ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഉച്ചയ്ക്ക് ഒരു ഒരുമണിക്ക് കല്ലറ പാങ്ങോട് കൂടി കടന്നു പോകുന്നതാണ് ദൃശ്യം. മാതാവിനെ ആക്രമിച്ച ശേഷം സൽമാബീവിയുടെ വീട്ടിലേക്ക് പോകുന്നതാണെന്ന നിഗമനത്തിലാണ് പൊലീസ്. ലഹരി ഉപയോഗിച്ചുവോ എന്ന് കണ്ടെത്താനായി അഫാന്‍റെ രക്ത സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രതിയുടെ മാനസികാരോഗ്യ നിലയും പരിശോധിക്കുന്നുണ്ട്.
സൽമാ ബീവിയുടെ വീട്ടിൽ ഫിംഗർപ്രിന്‍റ് വിദഗ്ധർ എത്തിയിട്ടുണ്ട്. അഫാന്‍റെ വീട്ടിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം ചിറയിൻകീഴ് സിഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
5 പേരെ അരുംകൊല നടത്തിയ പ്രതി അഫാന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലാണ് നടപടി. സാമ്പത്തിക കാരണങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് അഫാൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
കൊല ചെയ്യാൻ ഉപയോഗിച്ച ആയുധത്തെക്കുറിച്ചും കൊലയ്ക്ക് പിന്നിലുള്ള കാരണത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തും. കൊല്ലപ്പെട്ട അഞ്ചുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും. പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നിടങ്ങളിയി ഇന്നലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്.
പ്രതി അഫാന്‍റെ സഹോദരൻ 8-ാം ക്ലാസ് വിദ്യാർഥി അഫ്സാൻ (13), പെൺസുഹൃത്ത് ഫർസാന (23), പിതൃസഹോദരൻ എസ്.എൻ പുരം ആലമുക്ക് ലത്തീഫ് (66), ഭാര്യ ഷാഹിദ (59), പിതൃമാതാവ് സൽമാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവ് ഷെമി അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.